ന്യൂദല്‍ഹി: ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ താന്‍ സന്ദര്‍ശിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഭാരതത്തിന്റെ സാമ്പത്തിക അജണ്ടയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തൊഴില്‍ സൃഷ്ടിക്കുകയാണ് ഇതില്‍ പ്രധാനം. മോദി ഫേസ് ബുക്കില്‍ കുറിച്ചു. ഏപ്രില്‍ പത്തു മുതല്‍ 16 വരെയാണ് മോദി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. ഭാരതവും ഫ്രാന്‍സുമായുള്ള സാമ്പത്തിക സഹകരണം ശക്തമാക്കും. പാരീസിനു പുറത്തുള്ള ഹൈടെക് വ്യവസായ യൂണിറ്റുകള്‍ താന്‍ സന്ദര്‍ശിക്കും.
ജര്‍മ്മനിയില്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കലും താനും ഹാനോവര്‍ വ്യവസായ മേള ഉദ്ഘാടനം ചെയ്യും. ഇതിലെ പ്രധാനപങ്കാളിയാണ് ഭാരതം. കാനഡയുമായും ബന്ധം മെച്ചപ്പെടുത്തും. വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കാലങ്ങളായുള്ള ഇവരുടെ ക്ഷണമാണ് താന്‍ സ്വീകരിച്ചിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഫ്രാന്‍സിന്റെ വലിയ പങ്കാളിത്തം ക്ഷണിക്കും. അവര്‍ നമ്മുടെ സുപ്രധാന പങ്കാളികളില്‍ ഒരാളാണ്. പ്രതിരോധമേഖലയിലും ഫ്രാന്‍സും ഭാരതവും തമ്മില്‍ വലിയ സഹകരണമാണ് ഉള്ളത്.
ഫ്രാന്‍സിന്റെ സഹകരണത്തോടെയാണ് നാം ആറ് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. 98ല്‍ പൊഖ്റാന്‍ ആണവ പരീക്ഷണത്തിനു ശേഷം ഫ്രാന്‍സ് നമ്മെ പിന്തുണച്ചിരുന്നു. ബഹിരാകാശ രംഗത്തും ഫ്രാന്‍സ് നമ്മുടെ ശക്തരായ പങ്കാളികളാണ്. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ച് ഭാരതവും ഫ്രാന്‍സും തമ്മില്‍ കരാറുണ്ട്. നിര്‍മ്മാണ രംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും, പ്രത്യേകിച്ച് റെയില്‍വേ രംഗത്ത്, ഫ്രാന്‍സുമായി പങ്കാളിത്തത്തിന് നമുക്ക് വലിയ അവസരമാണ് ഉള്ളത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി നല്ല ശമ്പളമുള്ള, ആയിരക്കണക്കിന് വിദഗ്ധ, തൊഴിലവസരങ്ങള്‍ ഭാരതത്തില്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. സുരക്ഷാകാര്യങ്ങളിലും, പ്രത്യേകിച്ച് സൈബര്‍, കടല്‍ സുരക്ഷാകാര്യങ്ങള്‍, സഹകരണം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഫ്രാന്‍സുമായി ചര്‍ച്ച ചെയ്യും.
ഏപ്രില്‍ 12 മുതല്‍ 14 വരെയാണ് ജര്‍മ്മനി സന്ദര്‍ശിക്കുക. ഭാരതത്തിലേക്ക് ജര്‍മ്മന്‍ നിക്ഷേപം വന്‍തോതില്‍ എത്തിക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണ, നൈപുണ്യ വികസന, ഊര്‍ജ്ജ മേഖലകളില്‍ ജര്‍മ്മന്‍ നിക്ഷേപം എത്തിക്കാനാണ് പരിപാടി. യൂറോപ്യന്‍ യൂണിയനിലേക്കുള്ള നമ്മുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ജര്‍മ്മനിയുടെ സഹായം തേടും. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: