തൃശൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള പോലീസ് സംവിധാനങ്ങളെയും പ്രവര്‍ത്തനങ്ങളേയും മനസിലാക്കുന്നതിന് ഭാരത് ദര്ശന് പരിപാടി സംഘടിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 259 എസ്ഐമാരുടെ പാസിംഗ്് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ സ്റ്റേഷനുകളില്‍ വേണ്ടത്ര എസ്ഐമാരില്ലാത്തതിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 259 എസ്ഐമാര്‍ കൂടി സേനയിലേക്ക് വന്നതോടെ ഇത് പരിഹരിക്കപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിയമലംഘകരോട് മാത്രമേ കടുത്ത നടപടി പാടുള്ളൂവെന്നും ആഭ്യന്തരമന്ത്രി ഓര്‍മിപ്പിച്ചു.
കംപ്യൂട്ടര്‍, സ്വിമ്മിങ്ങ്, കരാട്ടെ, ഡ്രൈവിങ്ങ്, ബോക്സിങ്ങ്, കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങി പരിശീലനങ്ങള്‍ക്ക് പുറമെ ചെന്നൈയിലെ പൊലീസ് അക്കാദമിയില്‍ ഒരു മാസത്തെ കമാണ്ടോ പരിശീലനവും ഇവര്‍ക്ക് നല്‍കിയിരുന്നു.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ.സി.തോമസ്, ശ്രീകാന്ത് രവീന്ദ്രന്, എസ്.പി പ്രകാശ് എന്നിവര്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി, കെ.എസ്.ബാലസുബ്രഹ്മണ്യന്, എഡിജിപി മാരായ രാജേഷ് ധവാന്, ഋഷിരാജ്സിംഗ്, ശങ്കര്‍ റെഡ്ഡി, ഐജി.മാരായ സുരേഷ് രാജ് പുരോഹിത്, ടി.ജെ.ജോസ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ നിശാന്തിനി എന്നിവരും സംബന്ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: