തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കയ്യേറിയ ശേഷം അനധികൃതമായി സ്വകാര്യവ്യക്തികള്‍ക്ക് കൈമാറ്റം ചെയ്ത 8054 ഏക്കര്‍ ഭൂമി ഒഴിപ്പിക്കാന്‍ നോട്ടീസ്. 8054 ഏക്കര്‍ കൈവശം വച്ചിരിക്കുന്ന 15 പേര്‍ക്കാണ് എറണാകുളം കളക്ടറും സ്പെഷ്യല്‍ ഓഫീസറുമായ എം.ജി.രാജമാണിക്യം ഫോം ബി നോട്ടീസ് നല്‍കിയത്. ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഇത് ഒഴിപ്പിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
ഹാരിസണില്‍ നിന്നും ബിഷപ്പ് യോഹന്നാന് 2005 ല്‍ 63 കോടിക്ക് കൈവശപ്പെടുത്തിയ 2265 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റും കൊല്ലം ജില്ലയില്‍ 1912 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തോട്ടം നടത്തുന്നതിനായി വിദേശികള്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം കൈമാറിയ 6016 ഏക്കര്‍ ഗ്രാന്റ് ഭൂമിയില്‍ ഉള്‍പ്പെട്ട, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി കൈവശപ്പെടുത്തിയ കൊല്ലം ആര്യങ്കാവ് വില്ലേജിലെ 2700 ഏക്കറും നോട്ടീസ് നല്കിയ ഭൂമിയില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് സ്വദേശി എന്‍.കെ.മുഹമ്മദ് അലിയുടെ ഹാരിസണ്‍ കമ്പനിക്ക് 2004 ല്‍ ഹാരിസണ്‍ മറിച്ചുവിറ്റ 1660 ഏക്കര്‍ വരുന്ന ബോയ്സ് എസ്റ്റേറ്റിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ തെന്മല വില്ലേജില്‍ റിയ റിസോര്‍ട്സ് സ്വന്തമാക്കിയ 207 ഏക്കര്‍ ട്രാവന്‍കൂര്‍ ടീ ആന്റ് കമ്പനിയുടെ പാര്‍ട്ണര്‍ കമ്പനിയായ പെന്ന്സുലാര് പ്ലാന്റേഷന് ഹാരിസണില്‍ നിന്ന് സൗജന്യമായി സ്വന്തമാക്കിയ ഇടുക്കി ശാന്തന്‍പാറ വില്ലേജിലെ ഗൂഢമ്പാറ എസ്റ്റേറ്റില്‍പ്പെടുന്ന 594 ഏക്കര്‍, കൊല്ലം ആര്യങ്കാവ് വില്ലേജില്‍ എ.പി. നൈനാനും സംഘവും സ്വന്തമാക്കിയ 707 ഏക്കര്‍ എന്നിവയും ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
അനധികൃത ഭൂമി കയ്യേറിയവര്‍ക്ക് നോട്ടീസ് നല്കിയ ശേഷം സ്പെഷ്യല്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഈ ഭൂമിയെല്ലാം സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഫോം ബി നോട്ടീസ് നല്‍കിയത്. ഭൂമിയുടെ അവകാശവാദം സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: