ന്യൂദല്‍ഹി: കല്‍ക്കരിക്കേസില്‍ പ്രതിയായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ദേശീയനേതൃത്വം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്. മന്മോഹന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒരു പ്രസ്താവന പോലും നടത്തിയിരുന്നില്ല. ഈ നിലപാടിനെതിരെ മന്മോഹന് രൂക്ഷമായാണ് പ്രതികരിച്ചത്. ഇതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ സോണിയ നേരിട്ടിറങ്ങേണ്ടിവന്നു.
ഇന്നലെ സോണിയയും നൂറോളം കോണ്‍ഗ്രസ് നേതാക്കളും മന്മോഹന് സിങ്ങിന്റെ വസതിയിലെത്തി. കല്‍ക്കരിക്കേസില്‍ കോടതിയില്‍ ഹാജരാകേണ്ടിവരുന്ന അവസ്ഥ ഏതുവിധേനയും ഒഴിവാക്കുമെന്ന് മന്മോഹന് സിങ്ങിന് ഉറപ്പ് നല്‍കിയശേഷമാണ് സോണിയ പടിയിറങ്ങിയത്.
ബുധനാഴ്ച രാവിലെ, കല്‍ക്കരിക്കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി മുന്‍പ്രധാനമന്ത്രിയെ കേസിലെ പ്രതിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്മോഹനെ അനുകൂലിച്ച് പ്രസ്താവന പുറത്തിറക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വം തുനിഞ്ഞില്ല. പാര്‍ട്ടി അധ്യക്ഷയും ഉപാധ്യക്ഷനും പത്രക്കുറിപ്പ് ഇറക്കുമെന്ന് മന്മോഹന് പ്രതീക്ഷിച്ചിരുന്നതായാണ് വിവരം.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പന്നിപ്പനി പിടിപെട്ട് ആശുപത്രിയില്‍ കിടന്നപ്പോള്‍ ‘അജ്ഞാതവാസ’ത്തിനിടയിലും രാഹുല്‍ഗാന്ധി പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ തന്റെ കാര്യത്തില്‍ ഇതുണ്ടാകാതിരുന്നതോടെ അതീവദുഃഖിതനും രോഷാകുലനുമായിത്തീര്ന്നു മന്മോഹന്. ഇതദ്ദേഹം അടുത്ത സഹപ്രവര്‍ത്തകരോട് സൂചിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ മന്മോഹന് സിങ്ങിനെതിരായ കേസിനെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും അദ്ദേഹത്തിന് എല്ലാപിന്തുണയും നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി ആസ്ഥാനത്തു നിന്നും അരകിലോമീറ്റര്‍ അകലെയുള്ള മന്മോഹന്റെ വസതിവരെ സോണിയാഗാന്ധി അടക്കമുള്ള നേതാക്കള്‍ കാല്‍നടയായെത്തി പിന്തുണ അറിയിച്ചു.
ലോകം മുഴുവന്‍ ബഹുമാനിക്കുന്ന മന്‍മോഹനെതിരായ കേസിനെ എല്ലാവഴികളിലൂടെയും നേരിടുമെന്ന് സോണിയ മാധ്യമങ്ങളോട് പറഞ്ഞു. സോണിയയുടെയും മറ്റു നേതാക്കളുടെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് മന്‍മോഹന്‍സിങ്ങും പ്രതികരിച്ചു.
കല്‍ക്കരിക്കേസില്‍ മന്മോഹനെ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തി സുപ്രീംകോടതിയില്‍ നിന്നും അനുകൂല നടപടി നേടിയെടുക്കാനാണ് അവരുടെ ആലോചന. കെ.ടി.എസ്. തുളസി ഉള്‍പ്പെടെയുള്ള പ്രഗത്ഭരെയും പാര്‍ട്ടി നേതാക്കള്‍ കൂടിയായ കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകരെയും മന്‍മോഹനുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കിനിര്ത്തുന്നുണ്ട്.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക യോഗവും നടന്നു. കല്‍ക്കരിപ്പാടം അഴിമതിയില്‍ മന്മോഹന് പണംവാങ്ങിയെന്ന് ആരും വിശ്വസിക്കാനിടയില്ല. അതിനാല്‍ത്തന്നെ പണം ആര്‍ക്കാണ് പോയതെന്ന ചോദ്യം എത്തിനില്‍ക്കുന്നത് പാര്‍ട്ടി ഹൈക്കമാന്റിനു നേര്‍ക്കും. മന്മോഹനെ സംരക്ഷിക്കേണ്ട ചുമതല സോണിയ നേരിട്ടേറ്റെടുത്തതും അതുകൊണ്ടുതന്നെ.
മന്മോഹന് സിങ്ങെന്ന വ്യക്തിയല്ല, കോണ്‍ഗ്രസാണ് മുന്‍പ്രധാനമന്ത്രി പ്രതിയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. മന്മോഹന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന്റെ നിഷ്ക്രിയത്വമാണ് പ്രശ്നമെന്നും വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: