ന്യൂദല്‍ഹി: ഗോവധ നിരോധനത്തിന് സംസ്ഥാനങ്ങളോടു പുതിയ നിയമം നിര്‍മ്മിക്കാനോ നിലവിലുള്ളവ പരിഷ്കരിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഗോവധത്തിനു ദേശീയതല നിയമം വേണമെന്ന ആവശ്യം നിലനില്‍ക്കെ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാടറിയുകകൂടിയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ഇക്കാര്യത്തില്‍ നിയമപരമായ സാധുത പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര നിയമമന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളതായി അറിയുന്നു. ഇരു മന്ത്രാലയങ്ങളും ഇക്കാര്യം സമ്മതിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.
ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ മാതൃകകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച് അവരവരുടെ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാരായലാണ് ലക്ഷ്യം.
പിഎംഒ നിയമവകുപ്പിന് അയച്ച കത്തില്‍ ഭരണഘടന ഗോവധത്തിന്റെ കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടു സംബന്ധിച്ച വിശദീകരണമുണ്ട്. ഭരണഘടനയുടെ 48-ാം അനുച്ഛേദത്തില്‍ പറയുന്നത് ഇങ്ങനെയാണ്, ”കാര്‍ഷിക മേഖലയേയും മൃഗസംരക്ഷണ മേഖലയേയും ആധുനിക ശാസ്ത്രീയ സംവിധാന പ്രകാരം പുനഃസംഘടിപ്പിക്കാനും പരിഷ്കരിക്കാനും പ്രത്യേകിച്ച് മൃഗങ്ങളുടെ വംശസംരക്ഷണത്തിനും വേണ്ടതു ചെയ്യാനും, പശു, പശുക്കുട്ടി ഉപയോഗയോഗ്യമായ മറ്റ് കാലികള്‍ എന്നിവയെ കശാപ്പു ചെയ്യുന്നതു നിരോധിക്കാനും അവകാശമുണ്ട്.”
പിഎംഒ അയച്ച കത്തില്‍ പറയുന്നത് ഈ ലക്ഷ്യത്തില്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാക്കി നടപ്പാക്കിയിട്ടുള്ള നിയമങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിശോധിക്കാനായി അയക്കാമെന്നാണ്. ഗുജറാത്ത് പാസാക്കിയ ഗോവധ നിരോധന നിയമത്തിന്റെ സാധുത 2005-ല്‍ സുപ്രീം കോടതി ശരിവെച്ചിരുന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നു.
മുമ്പും ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലുകള്‍ മാതൃകാ ബില്ലുകളായി കേന്ദ്ര സര്‍ക്കാരുകള്‍ പഠനത്തിനും പരിശോധനയ്ക്കുമായി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. വെള്ളപ്പൊക്ക പ്രദേശ സംരക്ഷണ നിയമം, ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണം, നിയന്ത്രണം, തുടങ്ങിയ വിഷയങ്ങളില്‍ അതതു സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലുകള്‍ ആസുത്രണ കമ്മീഷന് വഴി സംസ്ഥാനങ്ങള്‍ക്ക് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: