മുംബൈ: ഫഡ്നാവിസ് സര്‍ക്കാരിനു നന്ദി. അവര്‍, അഭിനവ പഞ്ചപാണ്ഡവര്‍, 33 വര്‍ഷമായി തുടര്‍ന്ന സത്യഗ്രഹം അവിടെ അവസാനിപ്പിച്ചു. പക്ഷേ, തുടരും, അതിനായി ഇനി ദല്‍ഹിയിലേക്ക്.
മുംബൈ നഗരപ്രാന്തത്തിലുള്ള ദേവ്നര്‍ അറവുശാലയ്ക്കു പരിസരത്തായിരുന്നു അവരുടെ സത്യഗ്രസഹ സമരം. പ്രമുഖ ഗാന്ധിയന്‍ വിനോബ ഭാവെയുടെ ആഹ്വാന പ്രകാരം 1982 ജനുവരി 11-ന് തുടങ്ങിയതാണ്, 33 വര്‍ഷമായി, കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഗോവധം നിരോധിച്ചുവെന്നു പ്രഖ്യാപിച്ചപ്പോള്‍ സമരം നിര്‍ത്തി. പക്ഷേ, അവസാനിപ്പിക്കണമെങ്കില്‍ സര്‍ക്കാരിന്റെ വിജ്ഞാപനം വരണമെന്ന നിര്ബന്ധത്തിലാണവര്.
അവര്‍ എന്നു പറഞ്ഞാല്‍ ആദ്യകാലത്ത് നൂറുകണക്കിനു പേരുണ്ടായിരുന്നു. ആ സംഘത്തില്‍ മുസ്ലിങ്ങള്‍, ജൂതന്മാര്, ഗാന്ധിയന്മാര് തുടങ്ങി ധാരാളം പേര്. അവര്‍ ദേവനാര് ഗോരക്ഷാ സത്യഗ്രഹ സംചാലക് സമിതിയുടെ നേതൃത്വത്തില്‍ സംഘടിച്ചു. അവിടത്തെ മുഖ്യഅറവുശാലക്കു മുന്നില്‍ സത്യഗ്രഹം നടത്തിപ്പോന്നു.
തുടക്കത്തില്‍ അവിടം സംഘര്‍ഷഭൂമിയായി. കശാപ്പുകാര്‍ കൈയേറ്റക്കാരായി. ഗാന്ധിയന്മാരായ സമരക്കാരുടെ കുടില്‍ തീയിട്ടു. മര്‍ദ്ദിച്ചു. വന്‍ പീഡനം സഹിച്ചും സതഗ്രഹികള് സമരം തുടര്‍ന്നു. പയ്യെപ്പയ്യെ അതിന്റെ ആവേശം കെട്ടു. പലരും പിന്മാറി. പക്ഷേ അവര്‍ തുടര്‍ന്നു; അഞ്ചുപേര്‍ മാത്രമായി അവശേഷിച്ചിട്ടും.
അണ്ണാ സാഹിബ് ജാധവ്, പന്നുലാല് സാഹു, സുനില്‍ ജാധവ്, ബല്‍ദേവ് രാജ് ഇല്‍വാധി, അമൃത് ലാല്‍ എന്നിവര്‍, മഹാഭാരതത്തിലെ പാണ്ഡവരെ പോലെ, ദൃഢനിശ്ചയക്കാരായിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം നീണ്ട സത്യഗ്രഹ സമരങ്ങളിലൊന്നില്‍ അവര്‍ വന്‍വിജയം കണ്ടു.
ആദ്യകാലത്തെ ആവേശം പില്ക്കാലത്തുണ്ടായില്ലെന്നതു ശരിതന്നെ. പക്ഷേ, ഈ അതിര്‍ത്തി പ്രദേശത്തേക്ക് കശാപ്പിനു മൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ അവര്‍ വണ്ടി തടയാന്‍ ചെല്ലും. കൂപ്പു കൈകളോടെ പ്രാര്‍ത്ഥന നടത്തി, ഗോമാതാവിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന, സംസ്കൃതത്തിലും മറാത്തിയിലുമുള്ള ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലും.
കശാപ്പുകാര്‍ അവരെ നീക്കി നിര്‍ത്തും. അതിനകം പോലീസ് എത്തിക്കഴിഞ്ഞിരിക്കും. അവര്‍ അറസ്റ്റ് ചെയ്യും. പിന്നെ സ്റ്റേഷനിലേക്ക്. അവിടെ കേസ് രജിസ്റ്റര്‍ ചെയ്യും. പിടികൂടിയ അഞ്ചുപേരില്‍ ഒരാളെ വൈകിട്ട് ആറുമണിവരെ സ്റ്റേഷനില്‍ നിര്‍ത്തി, അയാളുടെ ജാമ്യത്തില്‍ മറ്റുള്ളവരെ വിടും. ഈ പതിവ് ഒരിക്കലും മുടങ്ങാറില്ല, 33 വര്‍ഷമായി. ”ഞങ്ങള്‍ക്ക് ഇവരുടെ സമര രീതിയും ഇതിന്റെ ലക്ഷ്യവും ഭാവിയെന്താകുമെന്നുമൊന്നും പിടികിട്ടിയിരുന്നില്ല; ഇവരുടെ മുഖം ഏറെ പരിചിതമായിരുന്നെങ്കിലും. ഈ സമരം ഇങ്ങനെ വിജയിക്കുമെന്ന് ഞങ്ങള്‍ കരുതിയതേ ഇല്ല,” സ്ഥലം പോലീസ് എസ് ഐ: എം. ജി. ഇനാംദാര്‍ പറയുന്നു.
ഈ സത്യഗ്രഹികളുടെ പ്രായംകൂടി അറിയണം. എണ്പതു പിന്നിട്ടവരാണെല്ലാവരും. 81 കാരനായ അണ്ണാ സാഹിബ് ജാവേധ് പറയുന്നു, ”എല്ലാറ്റിനും മേലേ ഈ സത്യഗ്രഹം പ്രതീകംകൂടിയാണ്,” സമരം ആത്യന്തികമായി വിജയിച്ചത് ഇപ്പോഴാണെങ്കിലും കാലികളെ കശാപ്പുചെയ്യാന്‍ കൊണ്ടുവന്നിരുന്നതിന്റെ തോത് കാര്യമായി കുറയ്ക്കാന്‍ ഈ സമരം വഴി കഴിഞ്ഞിരുന്നുവെന്ന് അമൃത് ലാല്‍ പറയുന്നു. ”ആദ്യകാലത്ത് 1000 കാളകളെ കൊണ്ടുവന്നിരുന്നു കശാപ്പിനായി. മൂന്നു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍ അതു നൂറായി. അതായത് ഞങ്ങളുടെ സത്യഗ്രഹം ഓരോ ദിവസവും വിജയിച്ചുകൊണ്ടിരിക്കുകയായിരുന്നു.”
പോലീസുകാര്‍ മാത്രമല്ല, അവര്‍ എതിര്‍ത്തിരുന്ന, ഒരുകാലത്ത് അവരെ കൈകാര്യം ചെയ്തിരുന്ന കശാപ്പുകാര്‍ പോലും ഈ സത്യഗ്രഹികളുടെ ചങ്ങാതിമാരായിരുന്നു. 33 വര്‍ഷത്തെ ചങ്ങാത്തം. ആള് ഇന്ത്യാ ഷീപ് ആന്‍ഡ് ഗോട് ബ്രീഡേഴ്സ് ആന്‍ഡ് ഡീലേഴ്സ് അസോസിയേഷന് അദ്ധ്യക്ഷന്‍ അസ്ലാം ഖുറേഷി പറയുന്നു, ”ഞങ്ങളുടെ ആദര്‍ശങ്ങളും ആശയങ്ങളും വ്യത്യസ്തമായിരിക്കാം, പക്ഷേ, ഞങ്ങള്‍ അവരുടെ വികാരം മാനിക്കുന്നു. അവര്‍ ഒരിക്കലും അക്രമവഴിയില്‍ പോയില്ല, അതു പ്രത്യേകം പറയേണ്ടതുതന്നെയാണ്,” ഖുറേഷി പറഞ്ഞു.
ഈ സത്യഗ്രഹികള്‍ പരിസരവാസികളൊന്നുമായിരുന്നില്ല. അവര്‍ വെവ്വേറെ നഗരങ്ങളില്‍നിന്നു വന്നു. അവര്‍ക്ക് സമര സമയം കഴിഞ്ഞാല്‍ വിശ്രമം ഘട്കോറിലുള്ള സര്‍വോദയ ആശുപത്രിയായിരുന്നു. അവിടെ ഒരു വാര്‍ഡിലെ ഇരുമ്പുകട്ടിലില്‍ അവര്‍ വിശ്രമിച്ചുപോന്നു. ഗാന്ധിയന്മാര്ക്കു വേണ്ടി മാത്രമായി ആ വാര്‍ഡ് ഒഴിച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ആശുപത്രി ട്രസ്റ്റി ഹരീഷ് മേത്ത പറയുന്നു.
സത്യഗ്രഹികളായ ഈ അഭിനവ പാണ്ഡവന്മാര് ഗോവധ നിരോധന വിജ്ഞാപനം വരുംവരെ ദേവനാറില് തുടരും. അതു കഴിഞ്ഞാലോ, അതല്ലേ ഏറെ കൗതുകകരം. അവര്‍ നേരേ ദല്‍ഹിക്കു വെച്ചു പിടിയ്ക്കും. അവിടെ രാംലീലാ മൈതാനിയില്‍ പത്തുവര്‍ഷത്തോളമായി നടക്കുന്ന സമരത്തില്‍ പങ്കുചേരും. ആവശ്യം ഇതാണ്, ഗോവധം ദേശവ്യാപകമായി നടപ്പാക്കുക. ” ഞങ്ങളുടെ സമരം ആ ലക്ഷ്യം നേടുംവരെ തുടരും, ബല്‍ദേവ് ഇല്‍വാധി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: