ന്യൂദല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ രാജ്യത്തെ സ്ത്രീകളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്തു. അസാമാന്യമായ ധൈര്യവും പകരംവെക്കാനാവാത്ത നേട്ടങ്ങളും നേടിയ വനിതകളെ താന്‍ അഭിവാദ്യം ചെയ്യുന്നതായി മോദി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഭാരത വികസന യാത്രയില്‍ സ്ത്രീകള്‍ക്ക് തുല്യവും അവിഭാജ്യവുമായ പങ്ക് വഹിക്കാന്‍ കഴിയും. സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം മോദി പറഞ്ഞു.
ഭാരതത്തില്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കണ്ട് നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോവുകയാണെന്നും മോദി പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അനീതിയും അവസാനിപ്പിക്കാന്‍ തോളോട് തോള് ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തില്‍ അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. നിയമ സഹായവും, കൗണ്‍സിലിംഗും ഏര്‍പ്പെടുത്തും. ഇതിനായി 181 എന്ന മൊബൈല്‍ ഹെല്പ്ലൈന് തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രധാന് മന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാന് മന്ത്രി ജീവന് ബീമാ യോജന, അടല്‍ പെന്ഷന് യോജന തുടങ്ങിയ പദ്ധതികള്‍ സ്ത്രീകള്‍ക്ക് വലിയതോതില്‍ സഹായകമാണെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: