ന്യൂദല്‍ഹി: നിര്‍ഭയ പെണ്‍കുട്ടിയെ അപമാനിക്കുന്ന അഭിമുഖം നല്കിയ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നടപടി ആരംഭിച്ചു. അഭിഭാഷകരായ എം.എല്‍ ശര്‍മ്മ, എ.പി സിങ് എന്നിവര്‍ക്ക് പ്രസ്താവനയേപ്പറ്റി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കാന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗം തീരുമാനിച്ചു.
ഇരു അഭിഭാഷകരും പ്രഥമദൃഷ്ടാ അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടികളെന്ന് ബിസിഐ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.
മൂന്നാഴ്ചയ്ക്കകം എം.എല്‍ ശര്‍മ്മയും എ.പി സിങും നിര്‍ഭയ പെണ്‍കുട്ടിയെപ്പറ്റിയും സ്ത്രീകളെപ്പറ്റിയും നടത്തിയ മോശം പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ ഇരുവരുടേയും സന്നത്ത് എടുത്തുമാറ്റുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ ബിസിഐ സ്വീകരിക്കും. ബിബിസി ഡോക്യുമെന്ററിയില്‍ ഇരു അഭിഭാഷകരും ഉപയോഗിച്ച ഭാഷ വളരെ മോശമാണ്. തൊഴിലിനുതന്നെ ചേരാത്ത പദപ്രയോഗമാണ് രണ്ടുപേരും ഉപയോഗിച്ചതെന്നും ബാര്‍കൗണ്‍സിലിന്റെ ഉന്നതസമിതിയുടെ യോഗം വിലയിരുത്തി.
അഭിഭാഷക നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരമാണ് എം.എല്‍ ശര്‍മ്മയ്ക്കും എ.പി സിങിനും ബാര്‍കൗണ്‍സില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇരുവരുടേയും പ്രതികരണം തൃപ്തികരമല്ലെങ്കില്‍ അഭിഭാഷകവൃത്തി ചെയ്യുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ ബാര്‍കൗണ്‍സിലിന് അനുമതിയുണ്ട്. ഇതോടെ ഇരുവര്‍ക്കും രാജ്യത്തെ ഒരു കോടതിയിലും ജോലിചെയ്യാനാവില്ല.
ബാര്‍കൗണ്‍സില്‍ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കോടതി വിലക്കിയതിനാല്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും പറയുന്നത് കോടതിയലക്ഷ്യമാണെന്നും പ്രതിഭാഗം അഭിഭാഷകനായ എംഎല് ശര്‍മ്മ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും എംഎല് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. നിരവധി പേര് തന്റെ അഭിപ്രായത്തെ അനുകൂലിച്ച് പിന്തുണയുമായി രംഗത്തെത്തുന്നുണ്ടെന്ന് മറ്റൊരു അഭിഭാഷകനായ എ.കെ സിങും പറഞ്ഞു.
2012 ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ബസ്സിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതികളായ നാലുപേരുടെ അഭിഭാഷകരാണ് എംഎല്ശര്മ്മയും എ.പി സിങും. ബിബിസി നിര്‍മ്മിച്ച ‘ഭാരതത്തിന്റെ മകള്‍’ എന്ന വിവാദ ഡോക്യുമെന്ററിയില്‍ പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് തെറ്റാണെന്നും വിവാഹപൂര്വ്വബന്ധമുണ്ടെന്ന് കണ്ടാല്‍ തന്റെ മകളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും അഭിഭാഷകനായ എംഎല് ശര്‍മ്മ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: