കൊച്ചി: അടുത്ത മാസം ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക്് നടന് മമ്മൂട്ടിയെ പരിഗണിക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കം പാര്‍ട്ടിക്കുള്ളില്‍ വിവാദമാകുന്നു.
ഏപ്രില്‍ 21 ന് കാലാവധി പൂര്‍ത്തിയാക്കുന്ന പി.രാജീവ് ഇപ്പോള്‍ എറണാകുളം ജില്ലാസെക്രട്ടറിയായതിനാല് രാജീവിനെ ഇനി രാജ്യസഭയിലേക്ക് അയക്കാനാകില്ല. പകരം മമ്മൂട്ടിയുടെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വക്കുന്നത്.
മമ്മൂട്ടിയുടെ താത്പര്യ പ്രകാരമാണ് ഇതെന്നും സൂചനയുണ്ട്. പിണറായി വിജയനാണ് താരത്തിനു വേണ്ടി വാദിക്കുന്നത്.
പാര്‍ട്ടി ദേശീയ നേതൃത്വം എം.എ ബേബിയുടെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ബേബിയുടെ പ്രവര്‍ത്തന കേന്ദ്രം ദല്‍ഹിയിലേക്ക് മാറ്റുന്നതിനാല്‍ എം.പിയാകുന്നത് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ ബേബി നിലവില്‍ നിയമസഭാംഗമാണെന്ന് ചൂണ്ടിക്കാട്ടി എതിര്‍പ്പുയര്‍ത്തുകയാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം.
സംസ്ഥാന സെക്രട്ടറി കോടിയേരി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പിണറായി വിഭാഗത്തിന് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേന്ദ്രക്കമ്മിറ്റിയുടെ തീരുമാനം നിര്‍ണ്ണായകമാകും.
പി.രാജീവിനു പകരം എറണാകുളത്തുനിന്ന് കെ.ചന്ദ്രന് പിള്ളയെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നേരത്തെ ചന്ദ്രന് പിള്ള രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും താരം ഒഴിഞ്ഞുമാറുകയായിരുന്നു.
മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പിന്നീട് ഇന്നസെന്റിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എറണാകുളത്ത് ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് മത്സരിക്കേണ്ടെന്ന് മമ്മൂട്ടി അന്ന് തീരുമാനിച്ചത് എന്നാണ് സൂചന. രാജ്യസഭാസ്ഥാനാര്ത്ഥിത്വത്തിന് താരം സമ്മതം പ്രകടിപ്പിച്ചതായാണ് വിവരം.
കേരളത്തില്‍ നിന്ന് ഇക്കുറി മൂന്ന് ഒഴിവുകളാണ് ഉള്ളത്. രാജീവിനു പുറമേ വയലാര്‍ രവി, എം.പി. അച്യുതന് എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കുന്നവര്‍.
നിയമസഭയിലെ അംഗബലമനുസരിച്ച് ഇടതുമുന്നണിക്ക് ഇക്കുറി ഒരു സീറ്റേ ലഭിക്കാനിടയുള്ളൂ. സി.പി .ഐ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും പരിഗണിക്കാനിടയില്ല.
യൂഡിഎഫിലും സീറ്റിനെച്ചൊല്ലി കലഹമുണ്ട്. അധികമായി ലഭിക്കുന്ന ഒരു സീറ്റ് പ്രമുഖ വ്യവസായിക്ക് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് ഇതിനകം പാര്‍ട്ടിയിലും മുന്നണിയിലും വിവാദമായിട്ടുള്ളത്. ഇത് പേയ്മെന്റ് സീറ്റാണെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലുണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് വ്യവസായിക്ക് സീറ്റ് നല്‍കുന്നതിനെതിരാണ്.
വയലാര്‍ രവിക്ക് ഒരു ഊഴം കൂടി നല്‍കുന്നതിനും പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന രവിക്ക് തുണയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: