കൊച്ചി: നടന് കലാഭവന്‍ മണി വനപാലകരെ ആക്രമിച്ചെന്ന കേസിമായി ബന്ധപ്പെട്ട ജയില്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശം നീക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സെന്‍കുമാറിന്റെ പരാമര്‍ശം പൊലീസ് ഉദ്യോഗസ്ഥന് ചേര്‍ന്നതായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. സിംഗിള്‍ബെഞ്ച് നടത്തിയ പരാമര്‍ശത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയച്ചു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
വനപാലകരെ മണി മര്‍ദ്ദിച്ചുവെന്ന കേസ് സിംഗിള്‍ബെഞ്ച് പരിഗണിക്കവേ, കലാഭവന്‍ മണിക്ക് ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വരുന്നത് പട്ടികജാതിക്കാരനായതു കൊണ്ടാണെന്ന് ടി.പി. സെന്‍കുമാര്‍ പറഞ്ഞതായുള്ള പരാമര്‍ശം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനെ ഗൗരവമായി കാണണമെന്നായിരുന്നു അന്ന് സിംഗിള്‍ബെഞ്ച് പറഞ്ഞത്. മാത്രമല്ല, ഈ ഉദ്യോഗസ്ഥന് അങ്ങനെപറഞ്ഞോ എന്നതു തിരക്കി മാദ്ധ്യമങ്ങളുടെ പിന്നാലെ പോകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.
കലാഭവന്‍ മണി ഉള്‍പ്പെട്ട കേസില്‍ താന്‍ കക്ഷിയായിരുന്നില്ലെന്നും തന്റെ വാദം കേള്‍ക്കാതെ കോടതി നടത്തിയ അനാവശ്യ പരാമര്‍ശം ഔദ്യോഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും ആയിരുന്നു സെന്‍കുമാറിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: