തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ പിന്നെയും നീക്കം. ആക്രമിക്കപ്പെട്ടപ്പോള്‍ ചന്ദ്രബോസ് ധരിച്ച വസ്ത്രം പോലീസിന്റെ കൈവശമില്ല. ആശുപത്രിയില്‍ നിന്നു വസ്ത്രം ശേഖരിക്കാനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
പ്രധാന തെളിവുകളില്‍ ഒന്നായേക്കാവുന്ന വസ്ത്രം നഷ്ടപ്പെട്ടതു കേസില്‍ തിരിച്ചടിയായേക്കും. വസ്ത്രത്തില്‍ ചന്ദ്രബോസിന്റെ രക്തം കലര്‍ന്നിരുന്നതിനാല്‍ ഇതു നിര്‍ണായക തെളിവാകുമായിരുന്നു. ആദ്യം മുതല്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണത്തിനാണ് വസ്ത്രം കാണാതായതോടെ ബലമേറുന്നത്. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സംരക്ഷിക്കാന്‍ പൊലീസും രാഷ്‌ട്രീയ നേതാക്കളും ശ്രമിച്ചെന്ന ആരോപണത്തിനിടെയാണ് പുതിയ സംഭവം. വസ്ത്രം കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കേണ്ടതാണ്. പ്രമാദമായ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം വീഴ്ചയുണ്ടായത് കേസ് അട്ടിമറിക്കാനുള്ള നീക്കമെന്നു തന്നെയാണ് വിലയിരുത്തല്‍.
ആശുപത്രിക്കിടക്കയില്‍ ചന്ദ്രബോസ് ബോധം കൈവരിച്ചെങ്കിലും മൊഴിയെടുക്കാന്‍ പൊലീസിനെ അറിയിക്കാതിരുന്നതിന് തൃശൂര്‍ അമല ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നേരത്തെ പ്രതി നിസാമുമായി ഒറ്റയ്‌ക്ക് കൂടിക്കാഴ്‌ച്ച നടത്തിയതിന് തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ ആഭ്യന്തരമന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നിസാമിനെതിരെ കാപ്പാ നിയമം ചുമത്തുന്നതിലും പൊലീസ് കാലതാമസം വരുത്തി. ഇതിനിടെ ബാംഗ്ലൂരിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി നിസാമിനെ ബാംഗ്ലുരു പോലീസ് കൊണ്ടുപോയി. അവിടെ കോടതിയില്‍ ഹാജരാക്കിയ നിസാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്. കര്‍ണ്ണാടക പോലീസ് നിസാമിനെ കൊണ്ടു പോകാനുണ്ടായ സാഹചര്യത്തിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: