തിരുവനന്തപുരം: കൊച്ചിയിലെ കേരള ട്രേഡ് സെന്റര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ വിവാദ വ്യവസായി വ്യവസായ വകുപ്പില്‍ നിന്നും അനധികൃതമായി നേടിയെടുത്തത് 3.6കോടി രൂപ. കേരള ട്രേഡ് സെന്റര്‍ നിര്‍മ്മാണ കമ്പനിയുടെ ചെയര്‍മാനായ കെ.എന്‍.മര്‍സൂഖാണ് താന്‍ ചെയര്‍മാനായ ഇന്ത്യ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസിയില്‍ നിന്നും 3.6 കോടി രൂപ അനധികൃതമായി നേടിയെടുത്തത്. ഇതേ സ്ഥാപനത്തില്‍ ഡയറക്ടറായിരുന്ന വ്യവസായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് ആഷിക് പാണിക്കടവത്തിന്റെ സ്വാധീനം മൂലമാണ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡ്സ്ട്രിയുടെ പേരുപയോഗിച്ച് ആരംഭിച്ച ടി.വി. ന്യൂ ചാനലിനായി വഴിവിട്ട സഹായം സ്വന്തമാക്കിയത്. ചാനലിന് സര്‍ക്കാര്‍ സ്ഥാപനം അനുവദിച്ച 3.6 കോടി രൂപയില്‍ 2.10 കോടി രൂപ മര്‍സൂഖിന്റെ കമ്പനി കൈപ്പറ്റുകയും ചെയ്തു. ഒരു സ്വകാര്യ ചാനല്‍ സംരഭത്തിനായി സര്‍ക്കാര്‍ സ്ഥാപനം യാതൊരു ഉറപ്പുമില്ലാതെ കോടികള്‍ മുതല്‍ മുടക്കുകയായിരുന്നു.
ചേംബര്‍ ഓഫ് കോമേഴ്സിന്റെ പേരുപറഞ്ഞ് മര്‍സൂഖും കൂട്ടാളികളും പ്രമുഖ വ്യവസായികളില്‍ നിന്നും ചാനലിനായി നിക്ഷേപസമാഹരണവും നടത്തിയിരുന്നു. പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, പിഎന്‍സി മേനോന്, രവിപിള്ള തുടങ്ങിയവര്‍ ചാനലില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് കാണിച്ചാണ് കെഎസ്ഐഡിസിയില്‍ നിന്നും 3.60 കോടി ‘ഇക്വിറ്റി ഷെയറായി’ മര്‍സൂഖ് നേടിയെടുത്തത്. യൂസഫലിയും സഹോദരന് അഷ്റഫലിയും ഏഴ് കോടിരൂപ നിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ കേരള ട്രേഡ് സെന്ററിന്റെ മറവില്‍ മര്‍സൂഖും നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപമുയര്‍ന്നതോടെ ചാനലിന് വഴിവിട്ട് സഹായം നല്‍കിയത് വിവാദമാവുമെന്ന് ഭയന്ന് കുഞ്ഞാലിക്കുട്ടിയുടെ മകന് ആഷിക്ക് ഡയറക്ടര്‍ സ്ഥാനമൊഴിയുകയായിരുന്നു. ആഷിക്കിന്റെ ഷെയറുകള്‍ മര്‍സൂഖിന്റെ മകന് ഇജാസിന്റെ പേരിലും മര്‍സൂഖിന്റെ സഹോദരന്മാരായ ഫജര്‍, ഖഫൂര്‍ എന്നിവരുടെ പേരിലേക്കും കൈമാറ്റം ചെയ്യുകയും ചെയ്തു. ട്രേഡ് സെന്റര്‍ നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞയാഴ്ച കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ മര്‍സൂഖും സഹോദരനന് ഫജറും വ്യവസായ മന്ത്രിയുമായി രഹസ്യകൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: