തൃശൂര്‍: വേദമന്ത്ര ഭൂമിയില്‍ ക്ഷേത്രപാലകനെത്തി. കേരളത്തില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ പ്രമുഖമായ ബ്രഹ്മസ്വം മഠത്തിലാണ് ഭാരതത്തിലെ നിരവധി തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങള്‍ പുനരൂദ്ധരിച്ച ചരിത്രകാരനും എഎസ്ഐ മുന്‍ റീജണല്‍ ഡയറക്ടറുമായ കെ.കെ.മുഹമ്മദ് എത്തിയത്.
നൂറ്റാണ്ടുകളായി വേദമന്ത്രങ്ങള്‍ നിറഞ്ഞ് നില്ക്കുന്ന തെക്കേമഠവും നടുവില്‍ മഠവും വടക്കേമഠവുമെല്ലാം വീക്ഷിച്ച ചരിത്രകാരന് പുണ്യ പുരാതനമായ ഈ മഠങ്ങളുടെ ശോച്യാവസ്ഥയില്‍ വ്യാകുലപ്പെട്ടു. വടക്കുംബാട്ട് നാരായണന്, പൈതൃക സംരക്ഷണ സമിതി ഭാരവാഹികളായ എം.എസ്.സമ്പൂര്‍ണ്ണ, പ്രിയേഷ് എന്നിവര്‍ക്കൊപ്പം മഠത്തിലെത്തിയ അദ്ദേഹം ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വേദ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.
വേദം പൂര്‍ണ്ണമായും പഠിച്ചിട്ടില്ലെങ്കിലും വേദത്തെ കുറിച്ച് അടുത്തറിയാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതല്‍ വേദം പഠിക്കണമെന്നാഗ്രഹം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഋഗ്വേദത്തിലെ മന്ത്രങ്ങള്‍ ചൊല്ലിയാണ് അദ്ദേഹം വേദ വിദ്യാര്‍ത്ഥികളായ കുട്ടികളുമായി സംവദിച്ചത്. തന്റെ വഴിക്കാട്ടി പരമശിവനാണെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണവും വിശദീകരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡിലെ കര്‍ന്ന് കിടക്കുന്ന ഒരു ക്ഷേത്രത്തിലെത്തിയ തന്നോട് അവിടത്തെ പൂജാരി ക്ഷേത്രം പുനരുദ്ധരിക്കേണ്ടതിനെ കുറിച്ച് സംസാരിച്ചു. എന്നാല്‍ തനിക്ക് മധ്യപ്രദേശിന്റെ ചുമതല മാത്രമേ ഉള്ളുവെന്നും തന്നാല്‍ കഴിയുന്നത് ചെയ്യാമെന്ന് പറഞ്ഞ് തിരിച്ചു പോന്നു. പക്ഷേ അന്ന് വൈകീട്ട് കിടക്കുമ്പോള്‍ തനിക്ക് ശിവദര്ശനമുണ്ടായെന്നും ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് അരുളപ്പാടുണ്ടാവുകയം ചെയ്തുവത്രെ. അപ്പോഴും തന്റെ നിസഹയാവസ്ഥ ശിവന് മുന്നിലും അവതരിപ്പിച്ചതായി മുഹമ്മദ് കുട്ടികളോട് പറഞ്ഞു. അത് ശരിയാക്കാമെന്ന് പറഞ്ഞ് ആ രൂപം മറഞ്ഞു.
പിറ്റേന്ന് രാവിലെ പതിനൊന്ന് മണിക്ക് തനിക്ക് ഛത്തീസ്ഗഡിന്റെ ചുമതല കൂടി നല്കുന്ന ഉത്തരവ് വന്നതായും മുഹമ്മദ് പറയുന്നു. ഇത് തന്റെ ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു. ചമ്പല്ക്കാടുകളില് കൊള്ളക്കാരുടെ ഇടയില്‍ നിന്ന് എന്പതോളം ക്ഷേത്രങ്ങള്‍ പുനരൂദ്ധരിച്ചതില് ഭൂരിഭാഗവും ശിവക്ഷേത്രങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
200 ഓളം ക്ഷേത്രങ്ങളാണ് തകര്‍ന്ന് കിടന്നിരുന്നത്. പലപ്പോഴും പോലീസും കൊള്ളക്കാരും തമ്മില്‍ നടക്കുന്ന എറ്റുമുട്ടലുകള്ക്കിടയിലും പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നതായി അദ്ദേഹം വിശദീകരിച്ചു. തൃശൂര്‍ പൈതൃക വേദിയുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനാണ് തൃശൂരില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: