ഇടുക്കി: കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി വാഹനങ്ങളില്‍ എയര്‍ഹോണ്‍ മുഴങ്ങുന്നു. നിയമം നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കാരണം. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകള്‍ ഇരുചക്ര വാഹനങ്ങളില്‍ പോലും ഉപയോഗിക്കുന്നു.
എയര്‍ഹോണ്‍ നിരോധിച്ച് 2003-ല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്്. 2005-ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ എയര്‍ഹോണുകള്‍ പരിസ്ഥിതിയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നതിനാല്‍ കര്‍ശനമായി തടയുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു.
1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലെ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടമനുസരിച്ചാണ് ഹൈക്കോടതി വിധി. ഉയര്‍ന്ന ശബ്ദമുള്ള ഹോണ്‍ മുഴക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് ഹരമാണെന്നും ഉത്തരവില്‍ പറയുന്നു. കാല്‍നടയാത്രക്കാര്‍ക്കും വഴിയരികിലെ താമസക്കാര്‍ക്കും സ്കൂളുകള്‍ക്കും ശബ്ദം അസഹനീയമാണ്. മൃഗങ്ങള്‍ക്കും ശബ്ദവ്യതിയാനം മനസ്സിലാക്കി സഞ്ചരിക്കുന്ന പക്ഷിമൃഗാദികള്‍ക്കും ഇവ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
കുട്ടികളും ഹൃദ്രോഗികളുമാണ് എയര്‍ഹോണിന്റെ പ്രധാന ഇരകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. എയര്‍ഹോണ്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം പോലീസ് മേധാവി 2010ല്‍ പുറപ്പെടുവിച്ചിരുന്നു. ഇടുക്കി എസ്പിസിഎ നല്കിയ പരാതിയില്‍ വാഹനങ്ങളുടെ നമ്പര്‍ എഴുതി നല്കിയാല് നടപടിയെടുക്കാം എന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ മറുപടി.
കര്‍ക്കശക്കാരനായ ഋഷിരാജ്സിംഗ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇടുക്കി എസ്.പി.സി.എ ഭാരവാഹി എം.എന്‍. ജയചന്ദ്രന് പറഞ്ഞു. വാഹനത്തിന്റെ സ്ഥാനം മറ്റുള്ളവര്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് ഹോണ്‍ ഘടിപ്പിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിര്‍ദ്ദേശിക്കുന്ന ഹോണ്‍ ഘടിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. മുച്ചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് 82 ഡെസിബെല്‍, ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍, 4 മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ ശബ്ദവും അതിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 91 ഡെസിബെല്‍ ശബ്ദവുമുള്ള ഹോണുകളാണ് ഉപയോഗിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: