കൊച്ചി:സ്വാമി ചിന്മയാനന്ദന്റെ 100-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഭാരതത്തിന്റെ ഇതിഹാസഗ്രന്ഥമായ ശ്രീമദ് ഭഗവദ്ഗീത ലക്ഷം ഭവനങ്ങളിലേക്ക്. സ്വാമി ചിന്മയാനന്ദന്റെ 100-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ‘ചിന്മയ ഗീതാമൃതം’ പരിപാടി സുരേഷ് ഗോപി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ ഇന്ന് ശ്രീമദ് ഭഗവദ്ഗീതക്ക് പ്രസക്തിയുണ്ട്.
5150 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാഭാരതയുദ്ധഭൂമിയില്നിന്നും ഭഗവാന് ശ്രീകൃഷ്ണന് പാര്ത്ഥന് ഉപദേശിച്ച ഗീത വിജയത്തിനും മാനവനിര്മാണകലയുടെ കൈപ്പുസ്തകമായും ഇന്നും വര്‍ത്തിക്കുന്നു. ഇത്ര മഹത്തായ ശ്രീമദ് ഭഗവദ്ഗീതയെ ഇനിയും വൈകാതെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് അധ്യക്ഷഭാഷണത്തില്‍ ചിന്മയാമിഷന് കേരള മേഖലാ തലവനായ സ്വാമി വിവിക്താനന്ദ സരസ്വതി ആവശ്യപ്പെട്ടു. എറണാകുളം കരയോഗം ഹാളില്‍ നടന്ന ചിന്മയ ഗീതാമൃതം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ ആനന്ദത്തിനുവേണ്ടി പല ലഹരിക്കും പിന്നാലെ പോകാതെ നന്മയുടെ, പാരമ്പര്യത്തിന്റെ ലഹരിയില്‍ മുഴുകണമെന്നും ജീവിതത്തിന്റെ നേര്‍വഴിയുള്ള സഞ്ചാരത്തിനായി നമ്മുടെ ഇതിഹാസങ്ങളെ അണുവിടതെറ്റാതെ പിന്തുടരണമെന്ന് കുട്ടികള്‍ക്ക് ഭഗവദ്ഗീത സമ്മാനിച്ച് പ്രശസ്ത താരം സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ചിന്മയാമിഷന് കുട്ടികള്‍ക്കായി വിതരണം ചെയ്യുന്ന ഒരുലക്ഷം ഗ്രന്ഥങ്ങള്‍ 1,11,111 ആയി ഉയര്‍ത്തണമെന്നും അതിനുവേണ്ട സഹായം താന്‍ ചെയ്യുമെന്നും സുരേഷ്ഗോപി പറഞ്ഞു.
കാലങ്ങളോളം അടിമത്തത്തില്‍ കഴിഞ്ഞ ഭാരതവര്‍ഷത്തെ ഉയര്‍ന്നെഴുന്നേല്‍ക്കാന്‍ സഹായിച്ചത് ഭഗവദ്ഗീതയാണ്. ഗീതയെക്കുറിച്ച് ആലോചിക്കാതെ ഒരാള്‍ക്കും ഭാരതീയദര്‍ശനം സാധ്യമല്ലെന്ന് ഭാരതീയ സീമാജാഗരണ്‍ മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണന് അഭിപ്രയപ്പെട്ടു.
ഡോ. ഇന്ദിരാരാജന്‍, ചിന്മയാ വിദ്യാലയ പ്രിന്‍സിപ്പല്‍ പി.എന്‍. രാമകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: