ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ വിവാദ അഭിമുഖത്തില്‍ ബിബിസിക്ക് കേന്ദ്രം വക്കീല്‍ നോട്ടീസ് അയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. അനുമതിയില്ലാതെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് അഭിമുഖം എടുക്കാന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവ് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ചൊവ്വാഴ്ച തന്നെ ഇടപെട്ട് സംപ്രേഷണം തടയാനുള്ള നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു. അഭിമുഖം എടുത്തത് അപലപനീയമാണ്. പ്രതിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയും മാന്യതയും കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും രാജ്നാഥ് വ്യക്തമാക്കി. സാമൂഹിക ലക്ഷ്യം കണക്കിലെടുത്താണ് കഴിഞ്ഞ സര്‍ക്കാര്‍ അഭിമുഖത്തിന് അനുമതി നല്‍കിയത്. അനുമതി നല്കുമ്പോള് കര്‍ശന ഉപാധികള്‍ വച്ചിരുന്നെന്നും ഇത് ബി.ബി.സി ലംഘിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാവിയില്‍ ഇത്തരം അഭിമുഖങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: