തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.
മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് നാനൂറോളം സാക്ഷികളുണ്ടെങ്കിലും ഇതുവരെ 27 പേരെ മാത്രമാണ് ചോദ്യം ചെയ്യാനായത്. പലരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് മേയ് അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റിയത്.
പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ധനമന്ത്രി കെ.എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ പരാതി. പണം നല്‍കിയെന്ന മൊഴിയില്‍ ബിജു രമേശ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ മറ്റുള്ളവര്‍ ഇതിനോട് യോജിക്കുന്നില്ല. ബാറുകള്‍ തുറക്കുന്നതിനു സഹായം അഭ്യര്‍ഥിക്കാന്‍ മാത്രമാണ് പോയതെന്നാണ് ഇവരുടെ നിലപാട്. കേസില്‍ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി ബാറുടമകളുടെ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: