ഇടുക്കി: അജ്ഞാതവാഹനം ഇടിച്ച് മരിക്കുന്നവരുടെ എണ്ണം പെരുകുന്നതായി സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 151 പേരാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. 146 അപകടങ്ങളിലാണ് ഇത്രയും അധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. ഈ അപകടങ്ങളില്‍ 11 പേര് മരണത്തോട് മല്ലടിച്ച് കഴിയുകയാണ്.
അജ്ഞാത വാഹനമിടിച്ച് സംസ്ഥാനത്ത് 2014ല്‍ 499 പേര്‍ക്കാണ് പരിക്കേറ്റത്. സാങ്കേതിക സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുന്ന കേരള പോലീസ് അപകടമരണങ്ങള്‍ക്ക് കാരണമാകുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണം കാര്യക്ഷമമായി നടത്തുന്നില്ല.
സംസ്ഥാനത്തെ പ്രധാന പാതകളില്‍ രാത്രിയില്‍ നടന്ന അപകടങ്ങള്‍ക്ക് കാരണമായ വാഹനങ്ങള്‍ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രധാന ഇടങ്ങളില്‍ നടക്കുന്ന അപകടങ്ങള്‍ ക്യാമറയില്‍ പതിഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ മെനക്കെടുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 370 പേരാണ് അജ്ഞാത വാഹനങ്ങള്‍ ഇടിച്ച് മരിച്ചത്. 2013ല്‍ 124 അപകടങ്ങളിലായി 128 ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
2012ല്‍ 81 അപകടങ്ങളിലായി 91 പേര് മരിച്ചു. ഈ സംഭവങ്ങള്‍ കൊലപാകതമാണോയെന്ന സംശയവും നിലനില്‍ക്കുകയാണ്. അപകടം നടന്ന് മണിക്കൂറുകള്‍ക്കകം പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണം ഉണ്ടായാല്‍ അജ്ഞാത അപകടമരണങ്ങളുടെ കാരണക്കാരെ കണ്ടെത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: