മൂവാറ്റുപുഴ:ശ്രീകുമാരഭജന ക്ഷേത്രത്തിലെ കുംഭ-പൂയ മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന വെടിക്കെട്ടിനിടെ വിദ്യാര്‍ത്ഥിനി മരിക്കുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വെടിക്കെട്ട് കരാറുകാരായ മുടവൂര്‍ സ്വദേശികളായ മാണികുഞ്ഞ്, ബിജു എന്നിവര്‍ക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ലൈസന്‍സുണ്ടെങ്കിലും വെടിക്കെട്ടില്‍ പാലിക്കേണ്ട നിയമപരമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും വെടിക്കെട്ടിനുള്ള ഉപകരണങ്ങള്‍ സുരക്ഷിതമായി ഗ്രൗണ്ടില്‍ സ്ഥാപിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ മൂവാറ്റുപുഴ തഹസീല്‍ദാര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. വെടിക്കെട്ട് നടത്തുന്നതിനുമുമ്പ് വെടിക്കെട്ടിനുപയോഗിക്കുന്ന ഉല്പന്നങ്ങളും അതിന്റെ അളവും ജില്ല കളക്ടറേറ്റിലെ ഇതിനായുള്ള ഓഫീസില്‍ ബോധ്യപ്പെടുത്തി അനുവാദം വാങ്ങിയശേഷമെ പാടുള്ളുവെന്നാണ് നിയമം. എന്നാല്‍ വെടിക്കെട്ടിന് ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യത്യാസവും ശബ്ദം കൂട്ടാനും ഉയരത്തില്‍ പൊട്ടുന്നതിനും ഭംഗി വരുത്തുന്നതിനും നിലവിലുള്ള നിയമങ്ങള്‍ മറികടന്നാണ് ചെയ്തിട്ടുള്ളതാണെന്നാണ് സംഘം വിലയിരുത്തിയിട്ടുള്ളത്.
വെടിക്കെട്ട് നടത്തിയത് ക്ഷേത്രം വക ഗ്രൗണ്ടിലായിരുന്നു. വെടിക്കെട്ട് കാണാന്‍ ഉയരത്തില്‍ നില്ക്കുന്ന ക്ഷേത്രത്തിന്റെ സമീപത്ത് നിന്നവര്‍ക്കാണ് പരിക്കേറ്റതും കുട്ടിമരിച്ചതിന് ഇടയാക്കിയതും. നിലത്തുറപ്പിച്ച കുറ്റിയില്‍ ഘടിപ്പിച്ചിട്ടുള്ള ഗുണ്ട് നേരെ മുകളിലേക്ക് പോകാതെ ചെരിഞ്ഞ് പോയതും പൊട്ടാതെ ഭക്തജനങ്ങളുടെ ഇടയിലേക്ക് നിലത്ത് വീണ് പൊട്ടിയതുമാണ് അപകടത്തിന് കാരണമായത്. നിലത്തുറപ്പിച്ചിരുന്ന ഗുണ്ട് കത്തുന്നസമയത്ത് ഇളക്കം വന്നതും ചെരിഞ്ഞതുമാകാം ഈ അപകടത്തിന് കാരണമെന്നും പരിശോധകര് വിലയിരുത്തിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കാത്തതും ശ്രദ്ധചെലുത്താത്തതും അപകടങ്ങള്‍ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കുമാരഭജന ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ഇന്നലെ നടത്താനിരുന്ന ഒമ്പത് ഗജവീരന്മാര് അണിനിരക്കുന്ന പകല്‍പ്പൂരവും മേളവും ഒഴിവാക്കുകയും ദീപാരാധനയും പൂജകളും മാത്രം നടത്തുകയും ചെയ്തു. ഇന്ന് രാവിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള ക്ഷേത്രചടങ്ങുകളും ആറാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: