തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാന സര്‍ക്കാരിന് ആര്ജ്ജവമില്ലാഞ്ഞിട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്. എയിംസിനായി ഭൂമി കണ്ടെത്തിയാല്‍ അനുവദിക്കാമെന്ന് കേരളം സന്ദര്‍ശിച്ച ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി നാലു സ്ഥലങ്ങള്‍ കണ്ടെത്തി. ഇവയില്‍ എവിടെ എയിംസ് വേണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനായില്ല. വ്യക്തമായ പദ്ധതി സമര്‍പ്പിക്കാത്തതാണ് കേരളത്തിന് എയിംസ് നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോട്ടയത്തിന്റെയും തിരുവനന്തപുരത്തിന്റെയും താല്പര്യം സംരക്ഷിക്കണം. ഒരു ഗൃഹപാഠവും നടത്താതെയാണ് ഇത്തരം പദ്ധതികളോട് സംസ്ഥാനം സമീപിക്കുന്നത്. സംസ്ഥാനത്തിന് ഗുണകരമായ ഒരുപദ്ധതി എവിടെ വേണമെന്ന് തീരുമാനിക്കാനുള്ള ആര്ജ്ജവംപോലും സംസ്ഥാന സര്‍ക്കാരിനില്ലെന്ന് മുരളീധരന് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐഐറ്റി കേരളത്തിന് നഷ്ട്ടപ്പെട്ടു എന്നാണ് മറ്റൊരു ആരോപണം. ഐഐറ്റി കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതാണ്. അത് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിക്കേണ്ടതല്ല. ഐഐറ്റിക്കായ എത്രതുക വകയിരുത്തി എന്ന് കേന്ദ്ര ബജറ്റിലുണ്ടാകില്ല. എച്ച്ആര്‍ഡി മന്ത്രാലയത്തിന് വകയിരുത്തിയ തുകയില്‍ നിന്ന് വിവിധ ഐഐറ്റികള്ക്ക് എത്രയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് അടുത്ത വര്‍ഷം തന്നെ ഐഐറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബിജെപി സംസ്ഥാനഘടകം നടത്തുന്നുണ്ട്. ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി പ്രഖ്യപിക്കാത്തത് സമയമാകാത്തതുകൊണ്ടാകാം. സമയമാകുമ്പോള്‍ പ്രഖ്യാപനം നടത്തും.
മുദ്രബാങ്കിംഗ് അടക്കമുള്ള തീരുമാനം ബിജെപി സര്‍ക്കാര്‍ ആരൊപ്പമാണ് ഉള്ളത് എന്നതിനുള്ള തെളിവാണ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചതാണ് മറ്റൊരുവിമര്‍ശനം. യുപിഎ സര്‍ക്കാര്‍ ആറ് ലക്ഷം കോടിയാണ് ചിലര്‍ക്ക് നികുതിയിളവ് നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ചിലരെ ഒഴിവാക്കുന്നതിന് പകരം അഞ്ച് ശതമാനം നികുതി കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചത്. അതും 2016 മുതല്‍ നാല് വര്‍ഷത്തിനുള്ളിലാണ് അഞ്ച് ശതമാനം കുറയ്ക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ നാളെമുതല്‍ ടാക്സ് കുറയും എന്നതരത്തിലാണ്. നിയമത്തിന്റെ പരിധിക്കകത്ത് കോര്‍പ്പറേറ്റുകളെയും ഉള്‍പ്പെടുത്തി ആരും നിയമത്തിനതീതമല്ല എന്ന കര്‍ശന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്. എന്നാല്‍ വലിയൊരു നികുതി നിശ്ചയിച്ച് അതില്‍ ചിലരെ ഒഴിവാക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ കേരളത്തിലെത്തും. ബിജെപിയുടെ സംസ്ഥാനതല റാലിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നതെന്നും ചോദ്യത്തിന് മറുപടിയായി മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: