തിരുവനന്തപുരം: ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് വ്യക്തമാക്കി. ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാകും എന്ന് പ്രതീക്ഷിക്കുന്ന ചിലരുണ്ട്. അവരുടെ ആഗ്രഹം തല്ക്കാലം ചിറകുമടക്കി വയ്ക്കുന്നതാണ് പോംവഴി. സാമ്പത്തിക സര്വ്വെയില്വന്ന ആറന്മുള വിമാനത്താവളത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ ചൊല്ലി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സാമ്പത്തിക സര്‍വ്വെ നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ റിപ്പോര്‍ട്ടാണ്. അതില്‍ ആറന്മുളയെക്കുറിച്ചുള്ള പരാമാര്‍ശം നയപരമായ ഒരു പ്രഖ്യാപനമല്ല. ആറന്മുള വിമാനത്താവളം സംബന്ധിച്ച ബിജെപിയുടെ നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ലെന്നും വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആറന്മുളയിലെ പ്രശ്നം അവിടത്തെ പാരിസ്ഥിതിക പ്രശ്നമാണ്. പരിസ്ഥിതി മന്ത്രായലയത്തിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി വ്യോമയാനമന്ത്രാലയത്തിന് ഒരടിപോലും മുന്നോട്ട് പോകാനാവില്ല. വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി തേടിയുള്ള അപേക്ഷ തള്ളിക്കളഞ്ഞതിനെ സംബന്ധിച്ച് തുടര്‍നടപടി എടുക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര് ഒരുമാസം മുമ്പ് ഇക്കാര്യം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നു. താന്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നതുമാണ്. കേന്ദ്രസര്‍ക്കാരും ബിജെപി കേന്ദ്ര-സംസ്ഥാനഘടകവും ഇക്കാര്യത്തില്‍ ആറന്മുളയിലെ ജനങ്ങളോടൊപ്പമാണ്.
കേന്ദ്ര സര്‍ക്കാര്‍ വരുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റും കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്വ്വെയുമാണ് അവതരിപ്പിച്ചത്. ബജറ്റ് അടുത്ത ഒരുവര്ഷത്തെക്കുറിച്ചുള്ള സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള വീക്ഷണമാണ്. സാമ്പത്തിക സര്‍വ്വെയുടെ ആമുഖത്തില്‍ ചീഫ് എക്ണോമിക്ക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്മണ്യന് വ്യക്തമായി പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ ചാപ്റ്റര്‍ ഒന്ന് പോളിസിയും ചാപ്റ്റര്‍ രണ്ട് റിപ്പോര്‍ട്ടുമാണ്. ആറന്മുള വിമാനത്താവളത്തെപ്പറ്റിയുള്ള പരാമര്‍ശം റിപ്പോര്‍ട്ടിലാണ്. ആറന്മുള വിമാനത്താവളം കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു എന്നത്വാസ്തവമാണ്. എന്നാല്‍ ആറന്മുളയിലെ ജനങ്ങളുടെ എതിര്‍പ്പിന്റെ ഭാഗമായി ആ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ല എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്നും മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: