പാട്ന:ബീഹാറില്‍ നിതീഷ് കുമാര്‍ പുറത്താക്കിയ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പുതിയ സംഘടന രൂപീകരിച്ചു. വൈകാതെ രാഷ്ട്രീയ പാര്‍ട്ടിയാകാന്‍ പോകുന്ന സംഘടനയയായ ഹാം-ന്റെ മുഴുവന്‍ പേര് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നാണ്. നിതീഷിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുമെന്നു പ്രഖ്യാപിച്ച സംഘടന ജെഡിയു-ആര്‍ജെഡി ലയനം നടന്നാല്‍ അപ്പോള്‍ പാര്‍ട്ടിയായി രൂപപ്പെടുമെന്നും പ്രസ്താവിച്ചു.
സംസ്ഥാന തലസ്ഥാനത്ത് വമ്പിച്ച ആഘോഷമായാണ് ഹാം രൂപീകരണം നടന്നത്. നിതീഷിനോടു വിയോജിപ്പുള്ള എംഎല്‍എമാരും പ്രവര്‍ത്തകരും യുവജനങ്ങള്‍ പ്രത്യേകിച്ചും വന്‍തോതില്‍ ഒത്തുചേര്‍ന്ന സംഘടനാ രൂപീകരണം ഏറെ ആഘോഷപൂര്‍ണമായിരുന്നു. ”ഞങ്ങള്‍ ഹാം ആണ്. അതായത് ഒന്നിച്ചു നില്ക്കുന്നവര് എന്നര്‍ത്ഥം. ഇതൊരു വലിയ വലിയ എഎപിയായിരിക്കും,’ മാഞ്ചി പറഞ്ഞു.
സംസ്ഥാനത്ത് 22 ശതമാനം വരുന്ന ദളിത് വിഭാഗത്തെ ഒന്നിപ്പിക്കുകയും രാഷ്ട്രീയമായി സംഘടിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മാഞ്ചി പറഞ്ഞു. ഇതിനു ബിജെപിയുമായി ബന്ധമൊന്നുമില്ല.ബിജെപിയുടെപിന്തുണയും സഹായവുമില്ല. ഞാന്‍ പ്രധാനമന്ത്രി മോദിയെ കണ്ടു ചര്‍ച്ച നടത്തിയെന്നതു ശരിയാണ്. മുഖ്യമന്ത്രിയായിരിക്കെയാണ് കണ്ടത്. അതു നിതീഷ് കുമാറും ചെയ്തിട്ടുണ്ട്. അന്നു നിതീഷിനെ ചോദ്യംചെയ്യാത്തവര് ഇന്നെന്തിനാണ് അതു വിഷയമാക്കുന്നത്,” മാഞ്ചി ചോദിച്ചു.
‘ഞാന്‍ ഒമ്പതുമാസത്തില്‍ ആകെ 12 ദിവസമേ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ളൂ. ബാക്കികാലമെല്ലാം നിതീഷിന്റെയും അടുപ്പക്കാരുടെയും റബ്ബര്‍ സ്റ്റാമ്പായിരുന്നു. പല ഔദ്യോഗിക കാര്യങ്ങളിലും അരുതായ്മകള്‍ ചെയ്തു. പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ എന്നെ നീക്കി,’ മാഞ്ചി വിശദീകരിച്ചു.
നിതീഷ് കുമാര്‍ അധികാരക്കൊതിയനാണെന്ന് ആരോപിച്ച മാഞ്ചി ഹാമിന്റെ രൂപീകരണത്തിനു മുമ്പ് പലരുമായും പലവട്ടം കൂടിയാലോചനകള്‍ നടത്തിയെന്നു പറഞ്ഞു. മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ ജെഡിയുവിന്റെ ഭാഗമാണ്. ഞങ്ങള്‍ ജനതാദള്‍ യുവില്‍ തന്നെയാണ്, നടന്നത് പ്രവര്‍ത്തകരുടെ സമ്മേളനമാണ്. അല്ലാതെ പാര്‍ട്ടി വിരുദ്ധ വിമതസമ്മേളനമല്ല, മാഞ്ചി വിശദീകരിച്ചു.
എന്നാല്‍, ”ലാലുവിന്റെ ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ലയിക്കുമെന്നു പറയുന്നതു കേട്ടു. അതു നടക്കുമോ എന്നു നോക്കട്ടെ,” എന്നു പറഞ്ഞ മാഞ്ചി കാര്യങ്ങള്‍ പറയാതെ പറഞ്ഞു. ഏപ്രില്‍ 17-18 തീയതികളില്‍ ഗാന്ധിമൈതാനില്‍ നടക്കുന്ന റാലിയില്‍ മാഞ്ചി പുതിയ പാര്‍ട്ടിയായി ഹാമിനെ പ്രഖ്യാപിക്കുമെന്നാണ് മാഞ്ചിയുടെ വിശ്വസ്തര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: