ന്യൂദല്‍ഹി: എഎപിയിലെ മുതിര്‍ന്ന നേതാവ് അഡ്മിറല്‍ രാംദാസിന്റെ കത്ത് വെളിപ്പെടുത്തുന്നത് ആം ആദ്മി പാര്‍ട്ടിയിക്കുള്ളിലെ അതിരൂക്ഷമായ ഭിന്നതകളും പ്രശ്നങ്ങളും. കണ്‍വീനര്‍ പദവി, പാര്‍ട്ടിയിലെ സ്ത്രീകളുടെ പങ്ക്, എഎപിയിലെ ആഭ്യന്തര ജനാധിപത്യം തുടങ്ങിയവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തില്‍.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല, കണക്കുകള്‍ക്കു കൃത്യതയില്ല. വ്യക്തമായ ഭരണഘടനയില്ല, തലക്കനമാണ് എല്ലാവര്ക്കും, ഏകാധിപത്യപരമാണ് നടപടികള്‍, എന്നിങ്ങനെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ക്കെതിരേ അണികള്‍ക്കിടയില്‍ അമര്‍ഷം പുകയാന്‍ ഇടയാക്കിയിടുള്ള രാംദാസിന്റെ കത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ഒന്ന്: എന്തുകൊണ്ട് എഎപിക്ക് ദേശീയ കണ്‍വീനര്‍ ഇല്ല? പാര്‍ട്ടിയുടെ മുഖ്യ കണ്‍വീനറായി പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തംകൂടി വേണ്ടവിധം നിറവേറ്റാന്‍ ഒരാള്‍ക്കാകുമോ? നമുക്കു സഹകണ്‍വീനര്‍മാര്‍ വേണ്ടേ? അതിന് എന്തുയോഗ്യതയുള്ളവരെയാണ് നാം തേടുന്നത്? നമ്മുടെ പാര്‍ട്ടിയും കാഴ്ചപ്പാടും ദല്ഹിക്കുചുറ്റും മാത്രമായി നിലനിര്‍ത്താനാവില്ല. ദല്‍ഹി തെരഞ്ഞെടുപ്പു ഫലം നമ്മുടെ ഉത്തരവാദിത്തം വലുതാക്കി. അതു നാം മനസിലാക്കണം.
രണ്ട്: പാര്‍ട്ടിക്കുള്ളില്‍ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും ആഭ്യന്തര ജനാധിപത്യത്തിന്റെ കാര്യത്തിലും ഒട്ടേറെ വിമര്‍ശനങ്ങളുണ്ട്. ഒരു സ്വതന്ത്ര ഗ്രൂപ്പ് പാര്‍ട്ടിയുടെ ആഭ്യന്തര കണക്കുകള്‍ പരിശോധിച്ച് സുതാര്യതയും സത്യസന്ധതയും ധാര്‍മ്മികതയും ഉറപ്പാക്കുന്ന പാര്‍ട്ടി ഭരണഘടനാ സംവിധാനങ്ങള്‍ നിര്‍ദ്ദേശിക്കണം, അതു നമ്മള് ആദ്യം പാലിക്കണം.
മൂന്ന്: പ്രവര്‍ത്തകരെ വിലമതിക്കലും അവരെ നിയന്ത്രിക്കലും നടക്കുന്നില്ല. ജീവനാഡിയായ പ്രവര്‍ത്തകര്‍ക്കു പരിഗണനകൊടുക്കുന്നില്ല. അവരെ അവഗണിക്കുന്നു.
നാല്: കഴിഞ്ഞ ആറുമാസമായി മുതിര്‍ന്ന നേതാക്കളുമായി ഒരു തരത്തിലുള്ള ആശയവ വിനിമയവും നടക്കുന്നില്ല.
അഞ്ച്: രാഷ്ട്രീയകാര്യ സമിതി, ദേശീയ നിര്‍വാഹക സമിതി, കൗണ്‍സില്‍ തുടങ്ങിയവ എങ്ങനെ വേണമെന്ന ചര്‍ച്ച നടക്കുന്നില്ല. 2014 ജൂണില്‍ ദല്‍ഹിയില്‍ നടന്ന ഇതുസംബന്ധിച്ച യോഗതീരുമാനങ്ങള്‍ക്ക് എന്തുമാനദണ്ഡമായിരുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
ആറ്: ഞാന്‍ എന്റെ ജോലിക്കാലം മുഴുവന്‍ ചെലവിട്ടത് അച്ചടക്കമുള്ള സേനയിലാണ്. രഹസ്യം സൂക്ഷിക്കുന്ന, പരസ്പരവിശ്വാസം മരണംവരെ കാത്തു സൂക്ഷിക്കുന്ന സംവിധാനത്തില്‍. എന്നാല്‍ തുറന്നുപറയട്ടെ, നമ്മുടെ യോഗങ്ങളില്‍ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്യുന്നതും രഹസ്യവീഡിയോ എടുക്കുന്നതും അവ അപ്പപ്പോള്‍ പ്രചരിപ്പിക്കുന്നതും മറ്റും നിരുത്തരവാദപരമായ, മാന്യതയില്ലാത്ത ഇടപാടുകളാണ്.
ഏഴ്: നമ്മുടെ സംഘടന സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും മറ്റും പ്രസംഗിക്കാറുണ്ട്. പക്ഷേ പ്രവൃത്തിയില്‍ അതൊന്നുമില്ല. എഎപി ഒരു ‘ആണ്‍കുട്ടികളുടെ സംഘം’ എന്ന നിലയിലായിട്ടുണ്ട്. മന്ത്രിമാരില്‍ പേരിനുപോലും ഒരു സ്ത്രീ ഇല്ല.
എട്ട്: കഴിഞ്ഞ ഒന്നരവര്‍ഷത്തെ പ്രവര്‍ത്തന വിശകലനം കാണിക്കുന്നത് പരിഹരിക്കപ്പെടാന്‍ വിവിധ തലത്തിലുള്ള സംഘര്‍ങ്ങളും പ്രശ്നങ്ങളും ഉണ്ടെന്നാണ്. ഇവ തീര്‍ക്കാന്‍ സമയം കൊടുക്കാന്‍ കഴിയുന്ന, കഴിവുള്ള, മുതിര്‍ന്നവരുടെ സമിതികള്‍ വേണം. അതില്ല.
ഒമ്പത്: അവസാനമായി നാമെല്ലാം കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളുവെന്ന് വിനയത്തോടെ സമ്മതിക്കാന്‍ തയ്യാറാകണം. മുതിര്‍ന്നവരും രാഷ്ട്രീകാര്യ സമിതിയംഗങ്ങളും എല്ലാവരും ഒന്നിച്ചാണെന്ന സൂചനകള്‍ നല്കാന് കഴിയണം. ഒരു പ്രവര്‍ത്തകരുടെമേലും ധൃതിപിടിച്ച് തെറ്റായ തീരുമാങ്ങള്‍ കൈക്കൊള്ളാതിരിക്കാന്‍ കഴിയണം, കത്തില്‍ നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: