ആലപ്പുഴ: നിയമസഭയില്‍ ഇടതുപക്ഷത്തെ നയിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടാത്ത നേതാക്കള്‍. സഭയില്‍ സിപിഎമ്മിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐയുടെ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരനുമാണ് അതത് പാര്‍ട്ടികള്‍ വെട്ടിനിരത്തിയെങ്കിലും സാങ്കേതികമായി നേതൃസ്ഥാനത്ത് തുടരുന്നത്. ഇരുവരും പാര്‍ട്ടികളില്‍ ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. അച്യുതാനന്ദന് സിപിഎമ്മിന്റെ സ്ഥാപക നേതാവാണെങ്കില്‍ ദിവാകരനാകട്ടെ സിപിഐയില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സീനിയോറിറ്റിയുള്ള നേതാവാണ്.
സി.കെ. ചന്ദ്രപ്പന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരെ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച ദിവാകരന് ഇന്ന് പാര്‍ട്ടിയില്‍ നിലനില്പിനായി പോലും പോരാടേണ്ട ഗതികേടിലാണ്. ദിവാകരനെതിരെ അന്ന് എഐടിയുസി ജനറല്‍ സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ പേര് സംസ്ഥാന കൗണ്‍സില്‍ ഉയര്‍ത്തിക്കാട്ടിയതോടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രന് സംസ്ഥാന സെക്രട്ടറിയായത്. സിപിഐയിലെ വിഭാഗീയതയില്‍ കെ.ഇ. ഇസ്മയിലിനെ അനുകൂലിക്കുന്ന പരിഷ്കരണ വാദികള്ക്കൊപ്പമായിരുന്നു ദിവാകരന്റെ സ്ഥാനം.
തിരുവനന്തപുരത്തെ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പൂര്‍ണമായ ഉത്തരവാദിത്വം ചുമത്തിയാണ് മറുപക്ഷം ആസൂത്രിതമായി ദിവാകരനെ വെട്ടിനിരത്തിയത്. ഇതേത്തുടര്‍ന്ന് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുറന്തള്ളപ്പെട്ടു. ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് പലര്‍ക്കും വെല്ലുവിളിയാകേണ്ട ദിവാകരനെ ആസൂത്രിതമായി മൂലയ്ക്കിരുത്തിയതാണെന്ന് പ്രവര്‍ത്തകരില്‍ അഭിപ്രായമുയര്‍ന്നെങ്കിലും നേതാക്കള്‍ ഏതാണ്ട് പൂര്‍ണമായും തഴഞ്ഞു. എന്നാലും കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ദിവാകരനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി കാലാവധി പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്നുവെന്ന് മാത്രം.
പാര്‍ട്ടി വിരുദ്ധനെന്ന് പരസ്യമായി മുദ്രകുത്തുക മാത്രമല്ല, സിപിഎം സംസ്ഥാന സമിതിയില്‍ നിന്നുവരെ പൂര്‍ണമായും വെട്ടിനിരത്തി പാര്‍ട്ടിക്ക് ഇനി വേണ്ടെന്ന് പരസ്യമായി ‘പ്രഖ്യാപിച്ച’ പ്രതിപക്ഷ നേതാവിന്റെ ഗതിയും ഇതുതന്നെ. പാര്‍ട്ടികള്‍ കുറ്റവിചാരണ നടത്തി ശിക്ഷിച്ച നേതാക്കള്‍ അതേ പാര്‍ട്ടിയെ നിയമസഭയില്‍ നയിക്കുന്നുവെന്നതാണ് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ദുരവസ്ഥ.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയാണ് വി.എസ്. അച്യുതാനന്ദന് മാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ പേയ്മെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് മുഴുവന്‍ ഉത്തരവാദിത്വമുണ്ടെന്ന് സിപിഐ സംസ്ഥാന സമ്മേളന വേദിയിലെത്തി മാധ്യമങ്ങളോട് പറഞ്ഞാണ് ദിവാകരന് വാര്‍ത്ത സൃഷ്ടിച്ചത്. തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയുമെന്നും ദിവാകരന് ഭീഷണി മുഴക്കുന്നു. അച്യുതാനന്ദനാകട്ടെ മൗനം വെടിയാത്തതാണ് സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: