ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റുഭാഗങ്ങള്‍ക്കൊപ്പം വികസനപാതയിലെത്തിക്കുകയെന്ന ലക്ഷ്യവും കേന്ദ്രസര്‍ക്കരിന്റെ ആക്ട് ഈസ്റ്റ് നയം ബജറ്റ് പ്രഖ്യാപനങ്ങളിലും പ്രതിഫലിച്ചു. എയിംസിന്റെ സെന്റര്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രസ്ഥാപനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. ആസാമിലാണ് എയിംസ് ലഭിച്ചത്. നാഗാലാന്റില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ചും അരുണാചല്‍ പ്രദേശില്‍ സെന്റര്‍ ഫോര്‍ ഫിലിം പ്രൊഡക്ഷന്‍, ആനിമേഷന്‍ ആന്റ് ഗേമിംഗും ലഭിച്ചു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരവോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഷൂട്ടിംഗ് കേന്ദ്രങ്ങളിലേക്ക് ബോളിവുഡിന്റെ ശ്രദ്ധ കൂടുതല്‍ പതിയുമെന്നാണ് പ്രതീക്ഷ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രകൃതി ഭംഗി സിനിമാ മേഖല കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആസാമില്‍ എയിംസ് എത്തുന്നതോടെ ബിജെപിക്ക് വലിയ പ്രയോജനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചികിത്സയ്ക്കും മറ്റുമായി ലക്ഷക്കണക്കിനാളുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്ന നിലവിലെ സ്ഥിതിയില്‍ വിപ്ലവാത്മക മാറ്റമാണ് എയിംസ് നിലവില്‍ വരുന്നതോടെ സംജാതമാകുക. കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇരുകയ്യും നീട്ടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു.
കംബോഡിയ,വിയറ്റ്നാം,മ്യാന്മാര്, ലാവോസ് എന്നിവിടങ്ങളിലായി നിര്‍മ്മാണ മേഖലകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രപ്രഖ്യാപനം ശ്രദ്ധേയമായി. പ്രത്യേകആവശ്യങ്ങള്ക്കുള്ള വാഹന നിര്‍മ്മാണ കേന്ദ്രമുള്‍പ്പെടെയാണ് ഇവിടെ നിലവില്‍ വരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണത്തിനും ഇതു വഴിതെളിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംരംഭകര്‍ക്ക് തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് വാണിജ്യം വിപുലീകരിക്കാനും കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങള്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: