കൊച്ചി: കരുമാലൂര്‍, വലമ്പൂര്‍ എന്നിവിടങ്ങളില്‍ ആകാശത്ത് കണ്ട തീഗോളം പതിച്ചെന്നും നാശം വിതച്ചെന്നും വാര്‍ത്തപരന്നതോടെ ജനം പരിഭ്രാന്തിയിലായി. എറണാകുളം ജില്ലയിലെ പറവൂര്‍, പാലാരിവട്ടം, കൊച്ചി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ കഴിഞ്ഞ രാത്രി പത്തരയോടെ ആകാശത്ത് തീഗോളം കണ്ടിരുന്നു. കരുമാല്ലൂരില്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്തിന് സമീപം ഉണ്ടായിരുന്ന കുട്ടികള്‍ തീഗോളം വരുന്നത് കാണുകയും ചെയ്തു. സെക്കന്‍ഡുകള്‍ മാത്രം കാണപ്പെട്ട തീഗോളത്തിന് പിന്നാലെ പറമ്പും പുരയിടവും കത്തി. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ പത്രവാര്‍ത്ത കണ്ടപ്പോഴാണ് തീഗോളമാണോ വീണതെന്ന സംശയം പ്രദേശവാസികള്‍ക്കുണ്ടായത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിച്ചു. തീഗോളം കടന്നുപോയതിനു പിന്നാലെ പല ജില്ലകളിലും ഇടിയോടു കൂടിയ മഴയും അനുഭവപ്പെട്ടിരുന്നു. ചില ജില്ലകളില്‍ ഭൂചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഉല്‍ക്കമഴയാണ് തീഗോളത്തിനു കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഉല്‍ക്ക വീണതാണോ എന്ന് പരിശോധിക്കാന്‍ ജിയോളജിക്കല്‍ സര്‍വെയിലെ ശാസ്ത്രജ്ഞര്‍ സ്ഥലം സന്ദര്‍ശിക്കും.
ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ ഉല്‍ക്കകള്‍ ഭൗമാന്തരീക്ഷത്തില്‍ കൂടുതലായി കാണാറുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്തു കണ്ട തീഗോളം ഉപഗ്രഹത്തിന്റെയോ റോക്കറ്റിന്റെയോ ഭാഗങ്ങളാകാമെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. എ. രാജഗോപാല്‍ കമ്മത്ത് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും തീഗോളം കണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഭൂമിചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞെങ്കിലും ഭൂചലനമുണ്ടായിട്ടില്ലെന്നും ഉല്‍ക്കാ പതനമാകാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ സേന അതോറിറ്റി അറിയിച്ചു.
ആകാശത്ത് തീഗോളം കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ദുരന്ത നിവാരണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അഗ്നിഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നല്കി. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 04712331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കത്തിക്കരിഞ്ഞത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
തിരുവനന്തപുരത്തുനിന്ന് ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തിപരിശോധന നടത്തി. റോക്കറ്റിന്റെയോ മനുഷ്യ നിര്‍മിത ഉപഗ്രഹങ്ങളുടേയോ അവശിഷ്ടങ്ങളാവാന് ഇടയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്തരം വസ്തുക്കളെ കുറിച്ച് രാജ്യാന്തര സ്പെയ്സ് കണ്‍സോര്‍ഷ്യം നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യക്കു മുകളില്‍ ഇവ വരാനിടയുണ്ടെങ്കില്‍ മുന്നറിയിപ്പ് ലഭിച്ചേനെ എന്നാണ് കണക്ക് കൂട്ടല്‍.കൂടാതെ നെടുമ്പാശേരി, കൊച്ചി നാവികസേന, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ എയര്‍ ട്രാഫിക് കണ്ട്രോള് റഡാറുകളില്‍ ലേഹം കലര്‍ന്ന വസ്തുക്കളൊന്നും രേഖപ്പെടുത്തിയിട്ടില്ല. വലമ്പൂരില്‍ തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്ന കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് കാരണങ്ങളാണ് അന്തരീക്ഷത്തില്‍ കണ്ടെത്തിയ തീഗോളത്തെ സംബന്ധിച്ച് ശാസ്ത്രലോകം പ്രാഥമികമായി സംശയിക്കുന്നത്. ചൈനയുടെ നൊറാഡ് 4063 എന്ന റോക്കറ്റ് കഴിഞ്ഞ 23 മുതല്‍ ലോകത്തിന്റെ പല ഭാഗത്തും കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കു കിഴക്കന്‍ ദിശയില്‍ നിന്നു വടക്കു പടിഞ്ഞാറന്‍ ദിശയിലേക്കാണ് ഇതു സഞ്ചരിക്കുന്നത്. ഇതാകാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍. ചൈനയുടെ ഉപേക്ഷിക്കപ്പെട്ട ഈ റോക്കറ്റിന്റെ ഭാഗങ്ങള്‍ ഒരു ഉല്‍ക്കവര്‍ഷം പോലെ പതിച്ചതായി യുഎസിലെ പല ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം സൂചനയുണ്ട്.
ബോള്‍ ലൈറ്റിങ് എന്ന പ്രതിഭാസമാകാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന ചില പ്രത്യേകതളാണ് ഇതിലേക്കു നയിക്കുന്നത്. മൂന്നാമത്തെ സാധ്യത ഉല്‍ക്ക വര്‍ഷമാണെന്നാണ്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 22 വരെയുള്ള ദിവസങ്ങളില്‍ ഗാമ നോര്മിഡ് എന്ന ഉല്‍ക്ക വര്‍ഷം ഉണ്ടാകുമെന്നു ശാസ്ത്രലോകം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ശകലങ്ങളാകാം കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കണ്ടത്. ദിവസങ്ങള്‍ക്കു മുന്‍പു സൈബീരിയയില്‍ ഛിന്നഗ്രഹം പതിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ ശകലങ്ങളാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: