കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കാണപ്പെട്ട അഗ്നിഗോളത്തിന്റെ അവശിഷ്ടത്തില്‍ സ്പര്‍ശിക്കരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 04712331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ഉല്‍ക്കമഴയാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെപ്പറ്റി വിദഗ്ദ്ധ സംഘം അന്വേഷിച്ചുവരികയാണ്. തീഗോളം കണ്ടതു കാലാവസ്ഥാ പ്രതിഭാസമല്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഒരേ സമയത്ത് ഒരുപോലെ കണ്ടതു കൊണ്ടു കാലവസ്ഥാ വ്യതിയാനമായി കണക്കാക്കാനാകില്ല. ഉല്‍ക്കയോ റോക്കറ്റിന്റെ അവശിഷ്ടമോ ആകാനാണു സാധ്യതയെന്നും കേന്ദ്രം അറിയിച്ചു.
വെളളിയാഴ്ച രാത്രി 10 മണിയോടെ എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ആകാശത്ത് അഗ്നിഗോളം കണ്ടത്. വളരെ അടുത്തായാണ് അഗ്നിഗോളം ദൃശ്യമായത്. പലയിടത്തും തീഗോളങ്ങള്‍ താഴേക്കു പതിക്കുന്നതു കണ്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. തീഗോളം കടന്നുപോയതിനു പിന്നാലെ തന്നെ പല ജില്ലകളിലും ഇടിയോടു കൂടിയ മഴയും അനുഭവപ്പെട്ടിരുന്നു. ചില ജില്ലകളില്‍ ഭൂചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്തു കണ്ട തീഗോളം ഉപഗ്രഹത്തിന്റെയോ റോക്കറ്റിന്റെയോ ഭാഗങ്ങളാകാമെന്നു ശാസ്ത്രനിരീക്ഷകനായ ഡോ. എ. രാജഗോപാല്‍ കമ്മത്ത് അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: