കൊച്ചി: വെഞ്ചരിച്ച്, ആശീര്‍വദിച്ച് സക്രാരിയില്‍ സ്ഥാപിച്ച യേശുദേവന്റെ ക്രൂശിത രൂപം വികാരിയുടെ നേതൃത്വത്തില്‍ വെട്ടിമുറിച്ച് മാലിന്യക്കൂനയില്‍ തള്ളി. ഇടപ്പള്ളി പള്ളിയോടു ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന ദേവാലയത്തിന്റെ സക്രാരിയില്‍ സ്ഥാപിച്ച ക്രൂശിത രൂപമാണ് കുരിശടക്കം വെട്ടിമുറിച്ച് മാലിന്യത്തില്‍ തള്ളിയത്.
മുന്‍ വികാരി ഫാ. ജെയിംസ് ആലുക്കല്‍ വെഞ്ചെരിച്ച് സ്ഥാപിച്ച 18 അടി ഉയരമുള്ള, തേക്കില്‍ തീര്‍ത്ത ക്രൂശിത രൂപമാണ് ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തില്‍ ആരുമറിയാതെ പല കഷണങ്ങളാക്കിയത്. യേശുവിന്റെ മുഖത്തിന് ഗ്ലാമര്‍ പോരെന്ന പേരിലാണ് ആയിരക്കണക്കിന് വിശ്വാസികളെ അതീവ ദുഃഖത്തിലാഴ്ത്തി പ്രതിമ അറുത്തുമാറ്റിയത്. യേശുവിന്റെ തലഭാഗം അറുത്ത് സ്റ്റോര്‍ റൂമില്‍ തള്ളി. ബാക്കി നിര്‍മ്മാണ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പവും.
വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മുന്‍ വികാരി വെഞ്ചെരിച്ച് സക്രാരിയില്‍ സ്ഥാപിച്ച് ദൈവിക സന്നിവേശം വരുത്തിയ, ക്രൂശിതനും അതേസമയം ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട നിലയിലുമുള്ള യേശുവിന്റെ ഉദ്ധിതരൂപം തകര്‍ത്ത സംഭവം, സഭാ നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്.
രാജ്യത്തെ ചില പള്ളികളിലുണ്ടായ മോഷണങ്ങളുടെ പേരില്‍, കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ കത്തോലിക്കാ സഭ കുരിശിലേറ്റി രസിക്കുന്നതിനിടയിലാണ് ക്രൈസ്തവ വിശ്വാസികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ സംഭവത്തിന് ഒരു വികാരി നേതൃത്വം കൊടുത്തത്.
ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളിയാണ് ഇപ്പോഴത്തെ വികാരി. ദല്‍ഹിയിലും മറ്റും പള്ളികള്‍ ആക്രമിക്കപ്പെട്ടെന്ന പേരില്‍ പ്രചാരണ കോലാഹലങ്ങള്‍ അഴിച്ചുവിട്ടവര്‍, ഗ്ലാമറില്ലെന്ന പേരില്‍ യേശുദേവന്റെ തലയറുത്ത് മാലിന്യങ്ങള്‍ക്കിടയില്‍ തള്ളിയ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയാണ്. ഒരു സീനിയര്‍ വൈദികന്റെ നേതൃത്വത്തില്‍ നടന്ന ഈ ആത്മീയ ഫാസിസത്തിനെതിരെ സീറോ മലബാര്‍ സഭാനേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സഭാ നേതൃത്വത്തിന്റെ പ്രതികാര നടപടികള്‍ ഭയന്നാണ് വിശ്വാസികള്‍ പ്രതിഷേധിക്കാന്‍ പോലും വിഷമിക്കുന്നത്.
ഏപ്രില്‍ 19 ന് വെഞ്ചെരിക്കുന്ന പുതിയ പള്ളിയുടെ സക്രാരിയില്‍ എട്ടുവര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് തൃശൂരില്‍ സിഎംഐ സഭയുടെ വര്‍ക്ഷോപ്പില്‍ നിര്‍മ്മിച്ച അതീവ ശില്പ്പചാതുരിയോടുകൂടിയ ക്രൂശിത രൂപം. ഇത് അറുത്തുമാറ്റാന്‍ പതിറ്റാണ്ടുകളായി ദൈവവേല ചെയ്യുന്ന ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മരപ്പണിക്കാരെ തിരക്കിയെങ്കിലും ആരും സന്നദ്ധരായില്ല. വെഞ്ചരിച്ച്, ആശീര്‍വദിച്ച് ചൈതന്യവത്താക്കിയ ക്രൂശിത രൂപം അറുത്തുമാറ്റാന്‍ പറ്റില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഒടുവില്‍ അന്യസംസ്ഥാനത്തു നിന്നെത്തിയ ഹിന്ദിക്കാരനെക്കൊണ്ടാണ് ഒരു ക്രൈസ്തവനും ഒരിക്കലും പൊറുക്കാനാവാത്ത കൃത്യം നടപ്പാക്കിയതത്രെ.
കഴിഞ്ഞ ദിവസം ഈ പ്രശ്നം പാരിഷ് കൗണ്‍സിലില്‍ ചര്‍ച്ചയായപ്പോള്‍ വികാരിയും ഒരു മുന്‍ കൈക്കാരനും മാപ്പുപറഞ്ഞ് തടിതപ്പിയതായി പറയുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റ സംഭവത്തിന് മാപ്പുകൊടുത്ത ഇടപ്പള്ളി പാരിഷ് കൗണ്‍സിലിലെ 49 അംഗ കമ്മറ്റിയുടെ നടപടിയും ഇതോടെ വന്‍ വിവാദമായിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: