കോട്ടയം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ കണ്ടെത്താന്‍ യോജിച്ച തീരുമാനം ഉണ്ടാകാനിടയില്ലെന്ന് സൂചന. സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ അഭിപ്രായവ്യത്യാസം പ്രകടമായി. സ്ഥാനമൊഴിയുന്ന പന്ന്യന്‍ രവീന്ദ്രനു പകരം സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കണ്ണുംനട്ട് കെ.ഇ. ഇസ്മയില്‍ ശക്തമായ കരുനീക്കങ്ങളുമായി രംഗത്തുണ്ട്.
നിലവില്‍ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനും സി.എന്‍. ചന്ദ്രന്, ബിനോയി വിശ്വം എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായും സിപിഐ നേതൃത്വം രൂപം കൊടുത്തിട്ടുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചടയമംഗലത്തുനിന്നോ പുനലൂരില്‍ നിന്നോ പ്രകാശ്ബാബുവിനെ മത്സരപ്പിച്ച് വിജയിപ്പിച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ കൗശലപൂര്‍വ്വമായ കരുനീക്കങ്ങളിലൂടെ കെ.ഇ. ഇസ്മയില്‍ സംസ്ഥാന സെക്രട്ടറിയാകാനുള്ള ശ്രമങ്ങള്‍ തുടരുന്ന പക്ഷം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് മത്സരം അനിവാര്യമാകും.
അതേസമയം മത്സരത്തിലൂടെ സംസ്ഥാന സെക്രട്ടറിയെ നിശ്ചയിക്കുന്നതില്‍ സിപിഐ കേന്ദ്ര നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. മത്സരം മുറുകിവന്നാല് പന്ന്യന്‍ രവീന്ദ്രന് തന്നെ സെക്രട്ടറിയായി തുടരണമെന്ന നിര്‍ദ്ദേശം കേന്ദ്രനേതൃത്വം മുന്നോട്ടു വച്ചേക്കും. എന്നാല്‍ പന്ന്യന്‍ രവീന്ദ്രന് ഇനി സെക്രട്ടറിപദത്തിലേക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. മത്സരമുണ്ടായാല്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി പ്രകാശ് ബാബുവിനെ രംഗത്തിറക്കാനും ആലോചനയുണ്ട്. സിപിഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്രൂപ്പു വ്യത്യാസങ്ങളില്ലാതെ പ്രകാശ് ബാബു സര്വ്വസമ്മതനാണെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.
സിപിഐയുടെ സല്‍പേരിന് കളങ്കം വരുത്തിയ സി. ദിവാകരനെ സംസ്ഥാന സമ്മേളനത്തോടെ മുഴുവന്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കാനും നീക്കം നടന്നേക്കും. സമ്മേളന വേദിയില്‍ സംസ്ഥാന – കേന്ദ്ര നേതൃത്വം ഏറെ പഴികേള്ക്കാനിടയാകുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ നിര്ണ്ണയിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന്റെ അറിവുണ്ടായിരുന്നുവെന്നും സി. ദിവാകരന് ഇന്നലെയും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: