ആലപ്പുഴ:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചവര്‍, സിപിഎം സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദനെ ‘വെട്ടിനിരത്തി’. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ സിപിഎമ്മുകാര്‍ പിടിയിലായപ്പോള്‍ ‘തന്തയെ തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍’ എന്നായിരുന്നു അച്യുതാനന്ദന്റെ പ്രതികരണം. എന്നാല്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് അപമാനിച്ച് പുകച്ചുചാടിച്ച് തന്തയെ തല്ലുക മാത്രമല്ല രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുമെന്നും പുതുതലമുറ സഖാക്കള്‍ തെളിയിച്ചു.
ഗൗരിയമ്മയ്ക്ക് പിന്നാലെ വിഎസും പടിയിറങ്ങുന്നതോടെ വിപ്ലവഭൂമിയിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള നേതാക്കള്‍ സിപിഎമ്മില്‍ അന്യം നിന്നിരിക്കുന്നു. വിഭാഗീയതയില്‍ പക്ഷം പിടിച്ചും നേതൃത്വത്തിന്റെ പാദസേവ നടത്തിയും നേതൃത്വത്തിലേക്കെത്തിയവരാണ് പുതുതലമുറ നേതാക്കള്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സമ്മേളന ഹാളിലും പരിസര പ്രദേശങ്ങളിലും ലഘുലേഖകള്വരെ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.
തന്‍പ്രമാണിത്വം കാട്ടുന്നുവെന്ന് ആരോപിച്ചാണ് ഇഎംഎസിന്റെ അപ്രീതിക്കിരയായി ഗൗരിയമ്മയെ 1994ല്‍ സിപിഎം പുറത്താക്കിയത്. പിന്നീട് ഗൗരിയമ്മയെ അധിക്ഷേപിച്ച് തുടര്‍ച്ചയായി പ്രസ്താവനകള്‍ ഇറക്കിയും ജെഎസ്എസിനെ മുളയിലേ നുള്ളാനും സിപിഎം ശ്രമിച്ചു. ഒടുവില്‍ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പിബി അംഗങ്ങള്‍ മുതല്‍ സംസ്ഥാന സെക്രട്ടറിവരെ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടില്‍ കാത്തുകെട്ടിക്കിടക്കുന്നതും മറ്റൊരു ചരിത്രം.
ആലപ്പുഴയില്‍ ഒളിവുകാലത്തിനിടെയാണ് മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തില്‍ വീട്ടില്‍വച്ച് 1948 ആഗസ്റ്റ് 19ന് പി.കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത്. പിന്നീട് സിപിഎം വീട് വിലയ്ക്ക് വാങ്ങി കൃഷ്ണപിള്ള സ്മാരകമായി നിലനിര്‍ത്തി. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് 2013 ഒക്ടോബര്‍ 31ന് സ്മാരകം സിപിഎമ്മുകാര്‍ തന്നെ കത്തിച്ചു. അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റിലായി. ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കള്‍ മറ്റുചില സംരക്ഷണങ്ങള്‍ ഉള്ളതിനാല്‍ വലയില്‍ കുടുങ്ങാതെ വിലസുന്നു.
ഒടുവില്‍ കൃഷ്ണപിള്ള നേരിട്ട് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന പുന്നപ്ര-വയലാര്‍ സമരനേതാവെന്ന് പാര്‍ട്ടിതന്നെ ഒരുകാലഘട്ടത്തില്‍ വാഴ്ത്തിയ വിഎസിനെ പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബി വെട്ടിനിരത്തിക്കഴിഞ്ഞു. എന്നും കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായിരുന്നു വിഎസ്. അവസാനം സ്വന്തം നാട്ടില്‍ വച്ചുതന്നെ വിഎസിന് പുറത്തേക്കുള്ള വഴി പിണറായിയും സംഘവും തെളിച്ചുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: