തിരുവനന്തപുരം: ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ മുന്നണി വിടാന്‍ കാരണം സിപിഎമ്മാണെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം. മുന്നണിയില്‍നിന്ന് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് (ജോസഫ്), ആര്‍എസ്പി എന്നീ കക്ഷികള്‍ വിട്ടുപോയതിന് ഈ ഘടക കക്ഷികളുടെ സമീപനങ്ങളും ഒരു ഘടകമാണെങ്കിലും മുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ നിലപാടുകളാണ് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
സോളാര്‍ വിഷയത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ കഴിയാത്തതും ഉപരോധസമരം പെട്ടെന്ന് അവസാനിപ്പിച്ചതും ഇന്നും എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിരവധി സംശയങ്ങളും ചോദ്യങ്ങളും അവശേഷിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് പ്രഖ്യാപിച്ച നികുതി നിഷേധസമരം അസ്ഥാനത്തായിപ്പോയി. ഇത്തരത്തില്‍ എടുത്തുചാടി മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന പതിവുശീലം എല്‍ഡിഎഫ് ഉപേക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കേണ്ട സമയങ്ങളില്‍ എല്‍ഡിഎഫ് വേണ്ടത്ര ജാഗ്രതകാണിക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങള്‍ക്കുണ്ടെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബാര്‍കോഴ കേസില്‍ മാണിക്കെതിരായി സമരം ശക്തമാക്കാത്തതിനെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ബാര്‍കോഴ കേസില്‍ ധനകമന്ത്രി കെ എം മാണിയോട് ആദ്യഘട്ടത്തിലെടുത്ത സമീപനങ്ങളും ജനങ്ങളില്‍ മുന്നണിയുടെ പ്രതിച്ഛായക്ക് ഇടിവുതട്ടാനിടയാക്കി. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനും മുന്നണികള്‍ തമ്മില്‍ വ്യത്യാസമില്ലായെന്നതുമായ തോന്നല്‍ ജനിപ്പിക്കുന്നത് മുന്നണിക്ക് ദോഷകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പി. കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ക്കുകയും അദ്ദേഹം ഒളിവില്‍ കഴിഞ്ഞ ചെല്ലിക്കണ്ടത്തുള്ള വീട് തീവച്ച് നശിപ്പിച്ചതിനെത്തുടര്ന്നുണ്ടായ സംഭവവികാസങ്ങളും ഇടതുപക്ഷ മനസുകളില്‍ വല്ലാത്ത മുറിവുണ്ടാക്കിയിട്ടുണ്ട്. സിപിഎം ഏകപക്ഷീയമായി തീരുമാനിച്ച് എല്‍ഡിഎഫിന്റെ ലേബലില്‍ നടപ്പാക്കിയ പല പരിപാടികളുടെയും നേട്ടം അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് കിട്ടുന്നില്ല.
സിപിഎം പ്രവര്‍ത്തകര്‍പോലും തികഞ്ഞ അസംതൃപ്തിയിലാണ്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ ചേരിതിരിവുകളും ടി.പി. ചന്ദ്രശേഖരന് വധവും എം എം മണിയുടെ വിവാദപ്രസ്താവനകളും എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പടിപടിയായി വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: