തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.എം. മാണി ബാര്‍ ഉടമകളില്‍ നിന്നും അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും രണ്ട് തവണയായി പണം കൈമാറിയെന്നുമുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്ത്തകന് പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.
കേസ് നേരത്തെ പരിഗണിച്ച കോടതി വിജിലന്‍സ് വിഭാഗത്തിന്റെ ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വിക്ക് വെരിഫിക്കേഷന് പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കുറച്ചുകൂടി സാവകാശം നല്‍കണമെന്നും വിജിലന്‍സ് എസ്പി ആര്. സുകേശന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് കേസ് പരിഗണിച്ചപ്പോള്‍ കോടതി സമയം അനുവദിച്ചിരുന്നു.
മന്ത്രി കെ.എം. മാണി ഒന്നാം പ്രതിയായും ബിജു രമേശ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവരെ മുഖ്യ സാക്ഷികളാക്കിയുമാണ് ലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ പ്രധാന സാക്ഷികളായി പത്തോളം പ്രമുഖ മാധ്യമങ്ങളെ പരിഗണിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
മുതിര്‍ന്ന യുഡിഎഫ് നേതാവ് ആര് ബാലകൃഷ്ണപിള്ള, ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ് എന്നിവരും മാണിക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഹൈക്കോടതിയിലും എത്തിയിരുന്നു. മാണി രാജിവെക്കണമെന്നും ബജറ്റ് അവതരിപ്പിക്കരുതെന്നും ആവശ്യങ്ങളുയര്ന്ന സാഹചര്യത്തില്‍ നാളത്തെ ലോകായുക്ത തീരുമാനം നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: