സെക്യൂരിറ്റി എന്ന വാക്കിന് സുരക്ഷ എന്നാണ് മലയാളത്തില്‍ അര്‍ത്ഥം. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാവലാളായി നില്ക്കുന്ന പാവപ്പെട്ട ഓരോ സെക്യൂരിറ്റിക്കാരനും മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ച് ബോധവാന്മാരാകുമ്പോള് അവനവന്റെ സുരക്ഷയെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നതേയില്ല. അഥവാ അതെക്കുറിച്ച് ഓര്‍ത്താല്‍ വീട്ടില്‍ അടുപ്പില്‍ തീ പുകയില്ല എന്നതുകൊണ്ട് സ്വന്തം ജീവനും സുരക്ഷയുമെല്ലാം മനപ്പൂര്‍വം മറന്നുകൊണ്ട് അവര്‍ നമ്മുടെ കാവലാളായി മാറുന്നു.
പേര്: രാഘവന്
വയസ്: 69
ജോലി: തൃശൂര്‍ നഗരത്തിലെ ഫള്ാറ്റില്‍ സെക്യൂരിറ്റിക്കാരന്
രാവിലെ അഞ്ചു മണിക്ക് സൂര്യനുദിക്കും മുമ്പേ നഗരത്തിലെ ഫഌറ്റിലേക്ക് കിലോമീറ്ററുകള്‍ ദൂരെയുള്ള വീടെന്ന കൊച്ചുകുടിലില്‍ നിന്ന് സൈക്കിള്‍ ചവിട്ടി കാവല്‍ ജോലിക്കെത്തുന്ന രാഘവന് പിന്നെ മടങ്ങുന്നത് സൂര്യന് പോലും ജോലി കഴിഞ്ഞ് തിരിച്ചുപോയതിന് ശേഷമാണ്. അതിനിടെ ഒരു വീട്ടിലെ എന്നല്ല ഒമ്പത് ഫഌറ്റിലെ പണി മുഴുവന്‍ തീര്‍ത്ത് നട്ടെല്ലൊടിയാറായാണ് രാഘവന്റെ മടക്കയാത്ര. ഫഌറ്റുകളിലെ മാലിന്യം കളയണം, മാറാലയടിക്കണം, ഗ്യാസ് സിലിണ്ടര്‍ മാറ്റണം, കറന്റ് ബില്ലടക്കമുള്ള പല ബില്ലുകളും അടയ്ക്കണം, പല വീട്ടുകാര്‍ക്കുമുള്ള പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ വാങ്ങണം…തുടങ്ങി സെക്യൂരിറ്റി പണി ഒഴികെ ബാക്കിയെല്ലാ പണികളും രാപ്പകല്‍ ചെയ്യണം; പക്ഷേ, ജോലി സെക്യൂരിറ്റിക്കാരന്റേത്. ഇതിനെല്ലാം പുറമെ ഗേറ്റ് അടക്കലും ഗേറ്റ് തുറക്കലും കാവല്‍നായയുടെ ഡ്യൂട്ടിയും.
രാഘവന് ഭക്ഷണം കഴിച്ചോ എന്ന് അറിയാതെപോലും ആരും ചോദിക്കില്ല. ഡ്യൂട്ടി ഫസ്റ്റ് എന്ന് പുതിയ മുതലാളിത്ത വാക്യം എല്ലാവരും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും…രാഘവന് ഒറ്റയ്ക്കല്ല..മഹാനഗരങ്ങളിലെ പേരറിയുന്നതും അറിയാത്തതുമായ അനേകായിരം ഫഌറ്റുകളില്‍, ജനറേഷനുകള്‍ പലതും മാറി മറിഞ്ഞുവന്ന ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍, വെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്ന വ്യാപാരസമുച്ചയങ്ങളില്‍, കച്ചവടസ്ഥാപനങ്ങളില്‍..അങ്ങിനെയെല്ലായിടത്തും രാഘവന്മാരുണ്ട്.
കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ ‘സെക്യൂരിറ്റി’യില്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യുമ്പോള്‍ അതിനൊത്ത പ്രതിഫലമോ മറ്റ് ആനുകൂല്യങ്ങളൊ നല്‍കാതെ പീഡിപ്പിക്കപ്പെടുകയാണ്. തൊഴില്‍ രംഗത്തെ ഏറ്റവും വലിയ ചൂഷണമാണ് ഈ വിഭാഗത്തോട് കാണിക്കുന്നത്. വ്യക്തമായ തൊഴില്‍ നിയമം നിലനില്‍ക്കുമ്പോഴാണ് അതെല്ലാം ലംഘിക്കപ്പെട്ട് ഈ കാവല്ഭടന്മാര് ദുരിതക്കയം താണ്ടുന്നത്. എട്ടുമണിക്കൂര്‍ ജോലിക്ക് തൊഴില്‍ വകുപ്പ് മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം നല്‍കണമെന്ന വ്യവസ്ഥപോലും പാലിക്കപ്പെടുന്നില്ല.
റിക്രൂട്ടിങ് ഏജന്‍സികള്‍ ഉടമസ്ഥനുമായി ഉണ്ടാക്കുന്ന കരാര്‍ ഒന്നും ജീവനക്കാരുമായി ഉണ്ടാക്കുന്ന കരാര്‍ മറ്റൊന്നുമാണ്. എട്ടുമണിക്കൂര്‍ ജോലിയുമായി ബന്ധപ്പെട്ട കരാറാണ് സ്ഥാപനഉടമയുമായി ഏജന്‍സികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ജീവനക്കാരെ പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍വരെ ജോലി ചെയ്യിപ്പിക്കുകയും അവധിയെടുത്താല്‍ ശമ്പളം കുറയ്ക്കുകയും ചെയ്യുന്ന സമീപനം വേറെയും. ആയുധമില്ലാതെ ജോലിക്കു നിയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന് 4700 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനുപുറമെ 3088 രൂപ ഡിഎ ഇനത്തിലും നല്‍കണം. എന്നാല്‍ ഈ വ്യവസ്ഥ ഒരു സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല. കൂടാതെ യൂണിഫോം അലവന്‍സായി അടിസ്ഥാന ശമ്പളത്തിന്റെ ഏഴ് ശതമാനം നല്‍കണമെന്ന വ്യവസ്ഥയും കേട്ടിട്ടുണ്ടെന്നു മാത്രം, നടപ്പാകാറില്ല.
വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ പന്ത്രണ്ട് ലീവ്, മെഡിക്കല്‍ ലീവ്, കൂടാതെ ആഴ്ചയില്‍ ഒരു അവധിയും നല്‍കണമെന്ന വ്യവസ്ഥയും ഒരു സ്ഥലത്തും പാലിക്കപ്പെടുന്നില്ല. ഏതെങ്കിലും ഒരു ദിവസം അവധിയെടുത്താല്‍ ആ ശമ്പളം റിക്രൂട്ടിങ് ഏജന്‍സി വെട്ടിക്കുറയ്ക്കും.
അതുകൊണ്ടുതന്നെ ഓരോ സ്ഥാപനത്തിലും ജോലി ചെയ്യുന്ന ഇത്തരം ജീവനക്കാര്‍ സഹപ്രവര്‍ത്തകരുമായുള്ള ധാരണപ്രകാരം അവധിയെടുക്കാന്‍ വേണ്ടി 48 മണിക്കൂര്‍വരെ ജോലിയില്‍ തുടരും. ആയുധത്തോടുകൂടി ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന് 5274 രൂപ അടിസ്ഥാന ശമ്പളവും കൂടാതെ ഡിഎയും നല്‍കണമെന്ന വ്യവസ്ഥയും അംഗീകരിക്കപ്പെടുന്നില്ല.
കൂണുപോലെ മുളച്ചുപൊന്തുന്ന സെക്യൂരിറ്റി ഏജന്‍സികള്‍ക്കു കീഴില്‍ പട്ടിണിപ്പാവങ്ങളാണ് ഭൂരിഭാഗവും ഈ തൊഴില്‍തേടി എത്തുന്നത്. പലസ്ഥാപനങ്ങളിലും പ്രാഥമിക സൗകര്യങ്ങള്‍ നടത്താന്‍ പോലും ഇടമില്ലാതെ ജോലിചെയ്യേണ്ട ഗതികേടിലാണ് ഇവര്‍. ഉറങ്ങാതിരിക്കാന്‍ കസേരക്ക് പകരം ഒരു സ്റ്റൂളേ ഇവര്‍ക്ക് അനുവദിക്കൂ. പലസ്ഥാപനങ്ങളും റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ വെയിലും മഴയും കൊണ്ട് നില്‍ക്കണം ഇങ്ങനെ പോകുന്നു ഇവരുടെ ജോലി സൗകര്യങ്ങള്‍.
ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് മറ്റാരും ഉത്തരവാദിത്വം ഏല്‍ക്കില്ല. ജീവനക്കാരന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ഒരു സ്ഥാപന ഉടമയും ഏറ്റെടുക്കാറില്ല. ഇവരെ നല്കുന്ന ഏജന്സിയാകട്ടെ ഇതൊന്നു തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടിലാണ്. ഇഎസ്ഐയോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ലഭിക്കുന്നില്ല. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ലേബര്‍ അധികൃതര്‍ പരിശോധനക്ക് ചെന്നാല്‍ യഥാര്‍ത്ഥവിവരം കിട്ടാറില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ശമ്പളം സംബന്ധിച്ച വിവരം അധികൃതര്‍ക്ക് മുന്നില്‍ വിവരിച്ചാല്‍ പിറ്റേന്ന് അയാള്‍ക്ക് പണിപോകുമെന്നുറപ്പ്. ശമ്പളം നല്കുന്നതില് പോലും ഏജന്‍സികള്‍ കൃത്യത പാലിക്കാറില്ല. ഉടമയില്‍ നിന്നും 30ന് തന്നെ പണം കൈപ്പറ്റുന്ന ഏജന്‍സികള്‍ ഇവര്‍ക്ക് നല്കുന്നതാകട്ടെ ഒരാഴ്ചക്ക് ശേഷം മാത്രമായിരിക്കും. വിരലിലെണ്ണാവുന്ന ഏജന്‍സികള്‍ മാത്രമാണ് ഇക്കാര്യത്തിലും കൃത്യത പുലര്‍ത്തുന്നത്. റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ പാലിക്കേണ്ട നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് പലരും സ്ഥാപനം തുടങ്ങുന്നത്.
ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തുവേണം ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളു എന്ന നിയമവും ലംഘിക്കപ്പെടുന്നു. ഏതെങ്കിലും ഒരു കെട്ടിടത്തില്‍ ബോര്‍ഡ് വെച്ച് സ്ഥാപനം തുടങ്ങി ജീവനക്കാരെ എടുത്ത് ഉടമകള്‍ക്ക് നല്‍കുകയാണ് പതിവ്. ഇതിന്റെ പരിശോധനയും കര്‍ശനമല്ല എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: