ബംഗളൂരു: രണ്ട് മലകള്‍ക്കിടയിലുള്ള ഭാഗത്തുവച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. കാട്ടാനകള്‍ സഞ്ചരിക്കുന്ന പാത( ആനത്താര) ആയതിനാല്‍ സാധാരണ ഈ ഭാഗത്ത് തീവണ്ടി മന്ദഗതിയിലെ സഞ്ചരിക്കുകയുള്ളൂ. ട്രാക്കിലേക്ക് ഇടിഞ്ഞു വീണ പാറയില്‍ തട്ടി ട്രെയിന്‍ പാളം തെറ്റിയതായിരിക്കാമെന്നാണ് പ്രാഥമികനിഗമനമെന്ന് റെയില്‍വേ വക്താവായ അനില്‍ സക്സേന പറഞ്ഞു. ഇതേ നിഗമനമാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ആദ്യത്തെ ബോഗികള്‍ പാളംതെറ്റാത്തതാണ് അട്ടിമറി സാദ്ധ്യത ഇല്ലെന്ന നിഗമനത്തിലേക്ക് റെയില്‍വേയെ എത്തിച്ചത്. അതേസമയം, പാളത്തില്‍ വിളളല്‍ കണ്ടെത്തിയതായി സമീപവാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു.
അപകടം ഉണ്ടായ ഉടന്‍ മറ്റു ബോഗികളില്‍ ഉണ്ടായിരുന്ന യാത്രക്കാരും തദ്ദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്പോള്‍ ട്രെയിന്‍ വിജനമായ വനപ്രദേശത്ത് കൂടി് കടന്നു പോകുകയായിരുന്നു. അതിനാല്‍ മുക്കാല്‍ മണിക്കൂറിനു ശേഷമാണ് പൂര്‍ണ തോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത്. പോലീസും ഫയര്‍ഫോഴ്സും എത്തിയെങ്കിലും ഫയര്‍ഫോഴ്സിന്റെ പക്കല്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്തതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിന്നീട് റെയില്‍വേയുടെ സുരക്ഷാസേന എത്തിയാണ് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ബോഗികള്‍ വെട്ടിപ്പൊളിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.
തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും മെഡിക്കല്‍ സംഘം ഉള്‍പ്പെടുന്ന ദൗത്യ സംഘവും സ്ഥലത്തെത്തി.
ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ അപകടത്തില്‍പെട്ടവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേര് പല ആശുപത്രികളിലായി ചികിത്സയിലാണ്. പ്രധാനമായും ബാംഗ്ലൂരിലെ നാരായണ ഹൃദയാലയ, ആനെക്കല്‍ ജനറല്‍ ആശുപത്രി, സ്പര്‍ശ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഗുരുതരമായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ആംബുലന്‍സുകളും അടിയന്തര വൈദ്യസഹായ യൂണിറ്റുകളും സ്ഥലത്തുണ്ട്. മലയാളികളായിരുന്നു തീവണ്ടിയിലെ യാത്രക്കാരില്‍ ഏറെയും. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ മലയാളി അസോസിയേഷനുകളാണ് അപകടവിവരം ആദ്യം റെയില്‍വേയെ അറിയിച്ചതും അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ ആദ്യം എത്തിച്ചതും. രക്ഷപ്പെട്ട യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ റെയില്‍വേ പതിനെട്ടോളം ബസ്സുകള്‍ സജ്ജമാക്കി. ബന്ധുക്കള്‍ക്ക് അപകടസ്ഥലത്തേക്ക് എത്താന്‍ കൊച്ചിയില്‍ നിന്ന് കേരള സര്‍ക്കാരും കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തി. മരണമടഞ്ഞ മലയാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് സതേണ്‍ റെയില്‍വേ എറണാകുളം ഏരിയാ മാനേജര്‍ രാജേഷ് ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: