ന്യൂദല്‍ഹി: സുനന്ദ കൊലപാതകക്കേസില്‍ മുന്‍കേന്ദ്രമന്ത്രിയും എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസി അറിയിച്ചതാണിത്.
കേസില്‍ ഏതാനും സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. അവരുടെ മൊഴികള്‍ പരിശോധിച്ചുവരികയാണ്. ഇനിയും ചില സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ചില കാര്യങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ട്. അത് തീര്‍ക്കണം. അതിന് ഇന്ന് തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹം പറഞ്ഞു. തരൂരിന്റെ സഹായി നാരായണ്‍ സിംഗിനെയും മറ്റു ചില സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സാക്ഷി മൊഴികളില്‍ നിന്ന് പലപല കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അവ വെളിപ്പെടുത്താന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.
തരൂര്‍, നാരായണ്‍ സിംഗ്, മുന്സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്, പ്രമുഖ പത്രപ്രവര്‍ത്തക നളിനി സിംഗ് എന്നിവരടക്കം പതിനഞ്ചിലേറെപ്പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു.
അതിനിടെ കേസില്‍ സിബിഐ അന്വേഷണം തേടിയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളി. ഇതു സംബന്ധിച്ച കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നുമുള്ള കേന്ദ്രത്തിന്റെയും ദല്‍ഹി പോലീസിന്റെയും വിശദീകരണം സ്വീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ സമയത്ത് അന്വേഷണത്തില്‍ ഇടപെടാനാവില്ല. അദ്ദേഹം പറഞ്ഞു. മാത്രമല്ല ഈ വിഷയം പൊതുതാല്‍പ്പര്യ ഹര്ജയായി ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
ഇത്തരമൊരു ഹര്‍ജി നല്‍കാനുള്ള പരാതിക്കാരന്റെ അവകാശത്തെ കോടതി ചോദ്യം ചെയ്തു. ഇത് പബഌക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (പൊതുതാല്‍പ്പര്യ ഹര്‍ജി) അല്ല, പബഌസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷനാണ്. കോടതി നിരീക്ഷിച്ചു. അന്വേഷണം നടക്കുന്ന കേസില്‍ ഈ സമയത്ത് ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ജി.രോഹിണിയും ജസ്റ്റീസ് രാജീവ് സഹായ് എന്‍ഡ്ലോയും വ്യക്തമാക്കി. ആന്റി കറപ്ഷന്‍ ഫ്രണ്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും ഇപ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് പരാതിക്കാരന് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
സുനന്ദയുടെ മരണം നടന്ന് ഒരു വര്‍ഷത്തോളം കഴിഞ്ഞ് 2015 ജനുവരി ആറിനാണ് കേസ് എടുത്തത്. 2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊളോണിയം പോലുള്ള കൊടിയ റഷ്യന്‍ വിഷം കുത്തിവച്ചാണ് സുനന്ദയെ വധിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: