തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വിറ്റ് കോടികള്‍ കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിയമസഭ വളയുമെന്നും യുവമോര്‍ച്ച. മന്ത്രിയെ നിയമസഭയ്ക്കകത്ത് കയറ്റില്ല. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി നിയമസഭയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാണി രാജി വയ്ക്കും വരെ സംസ്ഥാനം ഇത് വരെ കാണാത്ത സമരപരിപാടികളുമായി യുവമോര്‍ച്ച മുന്നോട്ട് പോകും.
മാണി ബജറ്റവതരിപ്പിക്കുന്നത് സംസ്ഥാനത്തിന് അപമാനമാണ്. ജനങ്ങളെ വെല്ലുവിളിച്ച് ബജറ്റ് അവതരിപ്പിക്കാമെന്ന് മാണി വ്യമോഹിക്കേണ്ട.
ജനങ്ങളുടെ പ്രതിഷേധം ഭയന്ന് അടുക്കള വഴി കയറി മാണി ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ അവതരിപ്പിക്കട്ടെ. മാര്‍ച്ച് 13ന് മാണിയെ നിയമസഭയുടെ പരിസരത്ത് കാലു കുത്താന്‍ അനുവദിക്കില്ല. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ 12ന് വൈകിട്ട് തലസ്ഥാനത്തെത്തും. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും മാണി രാജി വച്ച് ഒഴിയും വരെ യുവമോര്‍ച്ച സമരം തുടരും.
ബജറ്റില്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ വയ്ക്കാമെന്ന് പറഞ്ഞാണ് മാണി കോടികള്‍ വാങ്ങിയിരിക്കുന്നത്. ബാര്‍കോഴയില്‍ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ധാര്‍മ്മികതയുടെ പേരിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാണി രാജി വയ്ക്കേണ്ടത്.
രാജ്യത്തെ നീതി ന്യായ സംവിധാനങ്ങളാണ് ഒരാള്‍ കുറ്റക്കാരനാണോ എന്ന് വിധിക്കേണ്ടത്. ഇവിടെ മുഖ്യമന്ത്രിയും കേരളാകോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷനും മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതോടെ മാണിയെ കുറ്റവിമുക്തനാക്കി. വിജിലന്‍സ് അന്വേഷണം അട്ടിമറിച്ച് മാണിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇത് അനുവദിക്കില്ല. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണം.
മന്ത്രി മാണിക്കെതിരെ മാത്രമല്ല ബാര്‍കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിരവധി മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. പുതിയ പുതിയ തെളിവുകള്‍ പുറത്ത് വരികയാണ്. സര്‍ക്കാര്‍ തന്നെ അഴിമതിയില്‍ മുങ്ങിനില്ക്കുന്നു. അഴിമതിക്കെതിരെ നടത്തുന്ന യുവജന സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സമരങ്ങള്‍ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. നൂറോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അത്രതന്നെ പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. പോലിസിനെ ഉപയോഗിച്ച് വിരട്ടാമെന്ന് മാണിയും സര്‍ക്കാരും വിചാരിക്കേണ്ട. സിപിഎമ്മുമായി സര്‍ക്കാരിന് ഒത്തുതീര്‍പ്പിലെത്താന്‍ എളുപ്പമാണ്.
ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും യുവമോര്‍ച്ചയെ ഒതുക്കാമെന്ന് കരുതേണ്ടെന്നും സുധീര്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: