തൃശൂര്‍: ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം ചുമത്താനുള്ള നടപടി തുടങ്ങി. ബംഗളരുവില്‍ നിസാമിനെതിരെ കാമുകി നല്‍കിയിട്ടുള്ള പീഡന കേസ് കേരളത്തിലെ കേസുകള്‍ക്കൊപ്പം ചേര്‍ത്താണ് കാപ്പ നിയമപ്രകാരം നീങ്ങുന്നത്.
ഇതു സംബന്ധിച്ച് ഗുരുവായൂര്‍ എസിപി, പേരാമംഗലം സിഐ എന്നിവര്‍ക്ക് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് വിശദമായ റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞു. ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്. നിസാമിനെതിരെ കാപ്പ നിയമം ചുമത്തുമെന്ന സൂചന എഡിജിപി ശങ്കര്‍ റെഡി നല്‍കിയിരുന്നു.
കാപ്പ ചുമത്തിയാല്‍ തടവു ശിക്ഷയോ നാടുകടത്തലോ നിസാമിനു ലഭിക്കും. ബംഗളരുവിലും തിരുനല്‍വേലിയിലും നിസാമിനേയും കൊണ്ട് കേരള പൊലീസ് തെളിവെടുപ്പിനു പോയിരുന്നുവെങ്കിലും മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകളോ വിവരങ്ങളോ കണ്ടെത്താനായില്ല. ആഡംബര കാറുകള്‍ മാത്രമാണു കണ്ടെത്തിയത്.
പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാല്‍ നിസാമിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പേരാമംഗലം സിഐ പറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊക്കെയിന്‍ കേസുമായി ബന്ധപ്പെട്ട് നിസാമിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കാനിടയുണ്ട്. തൃശൂര്‍ പൊലീസ് നിസാമിനെ കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം എറണാകുളം പോലീസിന്റെ അപേക്ഷയും കോടതി പരിഗണിക്കാനാണു സാധ്യത. കൊച്ചിയില്‍ നിസാമിന്റെ ഫഌറ്റില്‍ നിന്ന് കൊക്കെയ്നും പെണ്‍കുട്ടികളെയും പിടികൂടിയ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് എറണാകുളം പൊലീസ് നിസാമിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: