തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാസമ്മേളന പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം. ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിച്ച സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന-ജില്ലാ നേതാക്കളും സിപിഎമ്മിനെ കടന്നാക്രമിച്ചതിനു പിന്നാലെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഇടുക്കിയില്‍ സിപിഐയുടെ ശത്രു സിപിഎം മാത്രമാണെന്ന രീതിയിലായിരുന്നു നേതാക്കളുടെ പ്രസംഗമെങ്കില്‍ ഇതിനുചുവടുപിടിച്ചാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടും.മുന്നണിക്കെട്ടുറപ്പിനു വേണ്ടി വാദിക്കുകയും ബന്ധത്തിനു പുല്ലുവില കല്‍പ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചതായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഐക്യം പറയുന്ന സിപിഎം പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍വരെ ശ്രമിക്കുന്നു. കൈയേറ്റക്കാരുടെയും റിസോര്‍ട്ടുകാരുടെയും ബന്ധത്തിലാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സമുദായങ്ങളുമായി വഴിവിട്ടബന്ധം കാത്തുസൂക്ഷിക്കുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലഘട്ടത്തില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ പാര്‍ട്ടിയോടു ആലോചിക്കാതെ സിപിഎം മുന്നോട്ടുപോയി. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതും പ്രചാരണം കൈയടക്കിയതും സിപിഎം.അഡ്വ.ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയശേഷം പ്രചാരണരംഗം സിപിഎം കൈയടക്കി. അണികള്‍ക്കുപോലും ആശങ്ക ഉണ്ടാക്കുന്നരീതിയിലായിരുന്നു പ്രവര്‍ത്തനം.അഡ്വ. ജോയ്സ് ജോര്‍ജ് ജയിക്കുമെന്നുറപ്പുണ്ടായിരുന്നു. ജയിച്ചതിനുശേഷം ജനകീയ വിഷയങ്ങളില്‍ സജീവമായി അഡ്വ. ജോയ്സ് ജോര്‍ജ് ഇടപെടുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതാണ്. കൈയേറ്റ മാഫിയകളുമായി തുറന്നബന്ധമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലൂടെ തകര്‍ന്ന സിപിഎം ഇമേജ് നേടിയെടുക്കാനായി സിപിഐയെ ആക്രമിക്കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത.് ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായി. മുട്ടുകാട് പ്രസംഗത്തില്‍ സിപിഐയെ തകര്‍ക്കേണ്ട പാര്‍ട്ടിയാണന്നു സിപിഎമ്മിലെ ചിലര്‍ പ്രചരിപ്പിച്ചു. അതുകൊണ്ടുതന്നെ സിപിഎമ്മിനെതിരേ പ്രകടനം നടത്തേണ്ട അവസ്ഥവരെ പാര്‍ട്ടിക്കുണ്ടായി.സിപിഎം ജില്ലാ സെക്രട്ടറി എം.എം.മണിയെ അറസ്റ്റുചെയ്ത സംഭവത്തെ തുടര്‍ന്നു ഹര്‍ത്താല്‍ നടത്തണമെന്നു സിപിഎം ആവശ്യപ്പെട്ടുവെങ്കിലും സിപിഐ സഹകരിച്ചില്ല.രാഷ്ട്രീയ സാഹചര്യത്തില്‍ അത് അവശ്യമില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: