കൊച്ചി: കൊക്കെയ്ന്‍ മയക്ക് മരുന്ന് കേസ് പോലീസ് അട്ടിമറിക്കുന്നു. സിനിമാ ലോകത്തേയും, രാഷ്ട്രീയ രംഗത്തേയും ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെടുന്നു എന്നതാണ് പോലീസ് കേസ് പൂഴ്ത്താന്‍ കാരണമായത്. മയക്ക്മരുന്ന് ലോബിക്ക് പോലീസിലെ ചില ഉന്നതരുമായും രഹസ്യധാരണ ഉണ്ടായിരുന്നതായി സേനയിലുള്ളവര്‍ തന്നെ അടക്കം പറഞ്ഞതോടെ കേസ് ഒതുക്കുക എന്നത് പോലീസിന്റെ താല്പര്യമാവുകയായിരുന്നു.
മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി രേഷ്മ രംഗസ്വാമിയെയും ബ്ലസി സില്‍വസ്റ്ററെയും ഗോവയിലെ അഞ്ജുന ബീച്ചിലും അവര്‍ നേരത്തെ താമസിച്ചിരുന്നതായി പറയുന്ന ഹോംസ്റ്റേയിലും കൊണ്ടുപോയതിന് പിന്നിലും കേസ് അട്ടിമറിക്കുക എന്ന താല്പര്യമായിരുന്നു. തെളിവില്ലാതെ കേസ് പൂഴ്ത്താനാണ്് പോലീസ് ലക്ഷ്യമിടുന്നത്. ഗോവയില്‍ പോയ പോലീസ് വെറും കയ്യോടെ മടങ്ങി. അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ തെളിവ് ലഭിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കൊക്കെയ്ന്‍ പിടികൂടിയത് സംബന്ധിച്ച് മുഴുവന്‍ രേഖകളും പോലീസിന്റെ പക്കലുണ്ടന്ന് പോലീസ്കാര് തന്നെ അടക്കം പറയുന്നു.
ഗോവയില്‍ നിന്നു കൊക്കെയ്ന്‍ നല്‍കിയതായി പറയുന്ന ഫ്രാങ്കോ എന്നയാളെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും പോലീസിനു കണ്ടെത്താനായില്ല. കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസിലെ പ്രതികളെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നേരാംവണ്ണം കോടതിയില്‍ ഉന്നയിക്കാന്‍ പോലീസ് തയ്യാറായില്ല. ഇതോടെ സിനിമാ നടന് തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഷൈന്‍ ടോം, കരുനാഗപ്പള്ളി തണ്ടിലത്ത് വീട്ടില്‍ ടിന്‍സി ബാബു, കാഞ്ഞിരപ്പള്ളി സ്വദേശിനി സ്നേഹ ബാബു എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളെയും 24 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
പ്രതികളെവിട്ടുകിട്ടാത്തതിനാല് അന്വേഷണത്തിന് തല്ക്കാലം സമാപനമായി. പോലീസ് കസ്റ്റഡിയിലിരുന്ന പ്രതികളെ അഞ്ചു ദിവസം ചോദ്യം ചെയ്തിട്ടും കാര്യമായ വിവരമൊന്നും ലഭിച്ചില്ലെന്ന കാര്യം രഹസ്യധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്.
പ്രതികളുടെ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. കഴിഞ്ഞ 31ന് പാതിരാത്രി കഴിഞ്ഞാണ് ആഡംബര അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കൊക്കൈയ്ന്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇടത് പക്ഷത്തേയും, ഭരണപക്ഷത്തേയും ഉന്നതര്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പിന്നില്‍ അണിനിരന്നതോടെ പോലീസിന് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നിരിക്കയാണെന്നാണ് പോലീസിനുള്ളിലെ നീതിമാന്മാര് പ്രതീകരിച്ചത്. യുവതലമുറയെ മയക്ക് മരുന്നിനടിമയാക്കിയും സെക്സ് റാക്കറ്റില്‍ പെടുത്തിയും ചെയ്ത് കോടികള്‍ സമ്പാദിക്കുന്നവര്‍ക്ക് സര്‍ക്കാരും പോലീസും സഹായം നല്കുന്നു എന്നത് കേരളജനത ഭീതിയോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: