കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ ഗോകുലം ഗോപാലന്. ആദര്ശവാദിയല്ലാത്ത നേതാവാണ് വി.എം. സുധീരനെന്ന് അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അദ്ദേഹം കടുത്ത മദ്യപാനിയായിരുന്നു. ബോധവത്ക്കരണത്തിലൂടെയാണ് മദ്യപാനം മാറ്റിയത്. അതുപോലെ സമൂഹത്തില്‍ ബോധവത്ക്കരണം നടത്തണം. അല്ലാതെ പ്രായോഗികമല്ലാത്ത നടപടികള്‍ സ്വീകരിക്കുകയല്ല വേണ്ടത്.
ഫെബ്രുവരി എട്ടിന് നടന്ന അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷിക സമ്മേളന വേദിയില്‍ വെച്ച് മദ്യമുതലാളി എന്ന രീതിയില്‍ തനിക്കെതിരെ സുധീരന് നടത്തിയ പരസ്യവിമര്‍ശനം മറുപടി അര്‍ഹിക്കുന്നതല്ല. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും അടക്കമുള്ളവര്‍ വിളിച്ച് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. മദ്യവ്യവസായവുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ല. എറണാകുളത്തെ തന്റെ ഹോട്ടലിന് നക്ഷത്രപദവി ഉണ്ട്. നക്ഷത്ര പദവി ലഭിക്കണമെങ്കില്‍ ബാര്‍ വേണമെന്ന മാനദണ്ഡം നിശ്ചയിച്ചത് താനല്ല. ചിട്ടി ബിസിനസ്സാണ് പ്രധാനമായും ഉള്ളത്. ആരോഗ്യ-വിദ്യാഭ്യാസ-വിനോദ സഞ്ചാരമേഖലകളിലും പ്രവര്‍ത്തിക്കുന്നു.
മദ്യനയത്തോടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടിനോട് യോജിക്കുന്നു. ആര് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ തയ്യാറായാലും ഞാന്‍ മുന്‍പന്തിയിലുണ്ടാകും. കേരളത്തില്‍ പൂട്ടിയ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടും നിയമപരമായോ നയപരമായോ അതിനെ തടയാന്‍ കഴിയാത്ത സര്‍ക്കാരിന്റെ പാര്‍ട്ടിയുെട അദ്ധ്യക്ഷസ്ഥാനത്തിരുന്ന് നടത്തിയ വിമര്‍ശനം ഉചിതമാണോയെന്ന് ആത്മപരിശോധന നടത്തണം.
തന്റെ ആദര്‍ശവും കര്‍ക്കശ നിലപാടും ജീവിതത്തില്‍ പകര്‍ത്തി മദ്യം വില്‍ക്കുന്ന സര്‍ക്കാരിന്റെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം വലിച്ചെറിയാന്‍ സുധീരന് തയ്യാറാകുമോ. മദ്യവില്‍പ്പനയിലൂടെ ഖജനാവിലേക്ക് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്ക്കുമോയെന്നും ഗോപാലന് ചോദിച്ചു.
എക്സൈസ് വകുപ്പ് മന്ത്രി ഉള്‍പ്പെടുന്ന യോഗങ്ങള്‍ സുധീരന് ബഹിഷ്കരിക്കുമോയെന്നു ചോദിച്ച ഗോപാലന് കോഴിക്കോട് ഡിസിസി ഓഫീസിനായി 10 ലക്ഷം രൂപയുള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ നിരവധി കാര്യങ്ങള്‍ക്ക് താന്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: