കൊച്ചി: തൊഴിലാളികളുടെ ബാധ്യത തീര്‍ക്കാനെന്ന പേരില്‍ റയോണ്‍സിന്റെ ഭൂമി വില്‍പ്പന വന്‍ അഴിമതിക്ക് കളമൊരുക്കും. തുടക്കത്തില്‍ 20 ഏക്കര്‍ സ്ഥലം വില്പന നടത്താനാണ് തിരുമാനമെങ്കിലും, ഘട്ടം ഘട്ടമായി 70 ഏക്കര്‍ സ്ഥലവും വില്‍ക്കാനാണ് നീക്കം. 20 ഏക്കര്‍ ലേലം ചെയ്ത് വിറ്റാലും ബാധ്യത പൂര്‍ണ്ണമായും തീരില്ലെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി അറിയാം. തൊഴിലാളികളുടെ ബാധ്യത തീര്‍ക്കാനെന്ന പേരിലാകുമ്പോള്‍ വില്പനക്കെതിരെ തൊഴിലാളി- രാഷ്ട്രീയ സംഘടനകള്ക്കുംഭൂമി വില്പനയോട് അനുകൂല നിലപാട് സ്വീകരിക്കേണ്ടതായി വരും.
റയോണ്‍സിന്റെ ഇരുപതേക്കര്‍ വില്‍ക്കാനുള്ള നീക്കം ജന്മഭൂമിയാണ് പുറത്തുകൊണ്ടുവന്നത്. ഈ മാസം ആറാം തീയതിയായിരുന്നു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2060 തൊഴിലാളികള്‍ക്കാണ് പിഎഫ് ഗ്രാറ്റുവിറ്റി ഇനത്തില്‍ തുക ലഭിക്കേണ്ടത്. 40 കോടിയോളം രൂപ ഇതിന് വേണ്ടിവരും. എന്നാല്‍ ഭൂമി വില്‍ക്കാതെ തന്നെ ബാധ്യത തീര്‍ക്കാന്‍ കഴിയുമെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. പെരിയാറിന് തീരത്തെ 75 ഏക്കര്‍ സ്ഥലത്ത് ചന്ദനം, ഈട്ടി, തേക്ക്, ആഞ്ഞിലി തുടങ്ങിയ വന്‍ മരങ്ങളും പ്ലാന്റുകളും, കെട്ടിടങ്ങളും അടങ്ങുന്ന വന്‍ ആസ്തിയുണ്ട്. നേരത്തെ ബാധ്യത തീര്‍ക്കാന്‍ വേണ്ടി റയോണ്‍സില്‍ സൂക്ഷിച്ചിരുന്ന പ്ലാറ്റിനം ജെറ്റുകളില്‍ 1700 എണ്ണം വിറ്റപ്പോള്‍ 12 കോടിരൂപയാണ് ലഭിച്ചത്.
ഇത്തരം 9000 പ്ലാറ്റിനം ജെറ്റുകള്‍ ഇനിയും ബാക്കിയുണ്ട്. പ്ലാറ്റിനം, റേഡിയം, സ്വര്‍ണ്ണം എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ് ഈ ജെറ്റുകള്‍. ഇതിന് പുറമേ വിലപിടിപ്പുള്ള അനേകം മെഷിനുകള്‍ ഇതിനകത്തുണ്ട്. ഇതൊക്കെ വിറ്റാല്‍ പോലും റയോണ്‍സിന്റെ ബാധ്യത തീര്‍ക്കാന്‍ കഴിയുമെന്നിരിക്കെ ഭൂമി തന്നെ വില്‍ക്കണമെന്ന സര്‍ക്കാരിന്റെ നിലപാടിന് പിന്നില്‍ ദുരൂഹത നിഴലിക്കുന്നു. ഇതിനിടെ ഭൂമി വില്പന സംബന്ധിച്ച തൊഴിലാളിയൂണിയനുകളുടെ നിലപാടിനെക്കുറിച്ച് അടുത്തദിവസം ചേരുന്ന സംയുക്ത ട്രേഡ് യൂണിയന് യോഗത്തില്‍ തിരുമാനമാകും. ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി യൂണിനുകളാണ് റയോണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഭൂമി വില്ക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന നിലപാട് ചില യൂണിയനുകള്‍ക്കുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1500 കോടി രൂപ മുതല്‍ മുടക്കി റയോണ്‍സ് പുനരുദ്ധരിക്കുന്നതിന് ദാമോദര്‍ ഗ്രൂപ്പ് മുന്നോട്ട് വന്നിരുന്നെങ്കിലും പിന്നീട് അത് മുടങ്ങിയതിന്റെ പിന്നിലെ കാരണം ഇന്നും വ്യക്തമല്ല.
അതിനിടെ പത്ത് കോടി രൂപ മാത്രം മുതല്‍മുടക്കില്‍ കമ്പനി പള്ളുരുത്തിയിലെ ഇലഞ്ഞിക്കല്‍ ഗ്രൂപ്പിന് കൈമാറാനും അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ നേതൃത്വത്തില്‍ രഹസ്യനീക്കം നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളി സംഘടനകളുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: