കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പോലീസ് പിടിയിലായ സഹസംവിധായിക ബ്ലസിയും മോഡല്‍ രേഷ്മയും മയക്കുമരുന്ന് വില്‍പ്പനക്കാരെന്ന് പോലീസ്. കടവന്ത്രയിലെ ഫഌറ്റില്‍ ഇവര്‍ കൊക്കെയിന്‍ വില്‍പ്പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പോലീസ്സംഘം കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതികളുടെ കസ്റ്റഡി നീട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിലായ പെണ്‍കുട്ടികള്‍ കൊക്കെയ്ന്‍ ഉപയോഗിക്കാറുണ്ടെന്നും മയക്കുമരുന്ന് വില്‍പ്പനയിലെ പ്രധാന കണ്ണിയാണിവരെന്നും പോലീസ് കോടതിയെ അറിയിച്ചു.
നേരത്തെ പ്രതികളെ തെളിവെടുപ്പിനായി ഗോവയില്‍ കൊണ്ടുപോയെങ്കിലും പോലീസ് വെറുംകയ്യോടെയാണ് മടങ്ങിയത്. കേസിലെ ഒന്നാംപ്രതിയായ രേഷ്മ, രണ്ടാംപ്രതി ബ്ലസി എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്.
യുവനടന് ഷൈന്‍ ടോം ചാക്കോയും നാല് യുവതികളും പത്തുലക്ഷം രൂപയുടെ മയക്കുമരുന്നുമായാണ് കടവന്ത്രയിലെ ഫഌറ്റില്‍ പിടിയിലായത്.
സിനിമാതാരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ സിനിമാരംഗത്തുള്ള ചിലര്‍ക്കും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടും അന്വേഷണം മുന്നോട്ടുപോയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: