കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണല്‍ എറണാകുളത്ത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി. ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേരള ഹൈക്കോടതിയില്‍ നിലവിലുള്ള പാരിസ്ഥിതിക സംബന്ധമായ കേസുകള്‍ ഹരിത ട്രൈബ്യൂണിലേക്ക് മാറ്റുവാന്‍ 2012ല്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന 453 പരിസ്ഥിതി കേസുകള്‍ ഹരിത ട്രൈബ്യൂണലിന്റെ മദ്രാസ് ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി ഇനി പരിസ്ഥിതി കേസുകള്‍ പരിഗണിക്കില്ലെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യാവുന്ന കേസുകള്‍ ട്രൈബ്യൂണലിലേക്ക് മാറ്റുമ്പോള്‍ പ്രസ്തുത ട്രൈബ്യൂണലിന്റെ ബെഞ്ച് ഹൈക്കോടതിക്ക് സമീപം തന്നെ ഉണ്ടായിരിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
കേരളാ ഹൈക്കോടതിയുടെ എഴാംനമ്പര് കോടതിയില്‍ ഹരിത ട്രൈബ്യൂണലിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരളത്തില്‍ ബെഞ്ച് സ്ഥാപിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ചാണ് ഹര്‍ജി. ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ.എം. ഷഫീക് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: