തിരുവനന്തപുരം: സംവരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന സര്‍ക്കുലര്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗത്തില്‍ തീരുമാനമായില്ല. അടുത്ത മാസം നാലിന് ചേരുന്ന പിഎസ്സി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് മുന്‍പ് വിഷയം റൂള്‍സ് കമ്മിറ്റി പരിശോധിക്കും. ഇതോടെ സാജു ജോര്‍ജിനെ പിഎസ്സി സെക്രട്ടറിയാക്കണമെന്ന നിര്‍ദ്ദേശവും തുടര്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു.
എസ്എസ്എല്‍സി ബുക്കില്‍ െ്രെകസ്തവര്‍ എന്ന രേഖപ്പെടുത്തപ്പെട്ടവര്‍ പിന്നീടു പട്ടികവിഭാഗമാണെന്ന് അവകാശപ്പെട്ട് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുളള നടപടികള്‍ വിശദീകരിച്ച് 1979 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്നു കാണിച്ച് 1996 ലാണ് പിഎസ്സിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഇതുകാരണം പട്ടികവര്‍ഗ വിഭാഗത്തിന് അര്‍ഹതപ്പെട്ട നിയമനങ്ങള്‍ നഷ്ടമായതായും അതിനാല്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും കഴിഞ്ഞ കമ്മിഷന് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.അംഗം കെ.കെ. രമണിയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
തൊട്ടുപിറകേ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് കത്തും നല്കി. ഇത്തരമൊരു സര്‍ക്കുലര്‍ പിഎസ്സി പുറത്തിറക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് ഇന്നലത്തെ യോഗം വിഷയം വീണ്ടും പരിഗണിച്ചത്.
എന്നാല്‍ പ്രശ്നം വിശദമായി പഠിക്കേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനമെടുത്താല്‍ മതിയെന്നുമായിരുന്നു റൂള്‍സ് കമ്മിറ്റിയംഗങ്ങളുടെ നിലപാട്. ഇതേ തുടര്‍ന്നാണു തീരുമാനം മാറ്റിവച്ചത്. അടുത്തമാസം നാലിന് ചേരുന്ന കമ്മിഷന് യോഗത്തില്‍ തീരുമാനമെടുക്കാമെന്നാണു ധാരണ. ഇതിനു മുന്നോടിയായി ഈ മാസം 24ന് ചേരുന്ന റൂള്‍സ് കമ്മിറ്റി സര്‍ക്കുലര്‍ കാര്യത്തില്‍ ഒരു ധാരണയിലെത്തും.
സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാതെ പരീക്ഷാ കണ്ട്രോളറും കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ സാജു ജോര്‍ജിനെ പിഎസ്സി സെക്രട്ടറിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലവിലുള്ള സ്ഥിതി തുടരാന്‍ കോടതിയുടെ നിര്‍ദ്ദേശവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണു സെക്രട്ടറിയുടെ താത്കാലിക ചുമതല പോലും സാജു ജോര്‍ജിനു നല്കുന്നതില് എതിര്‍പ്പുണ്ടായത്. ഇക്കാര്യത്തില്‍ ഉടന്‍തന്നെ തീരുമാനം വേണമെന്നു കമ്മിഷനിലെ ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ചെയര്മാന് വഴങ്ങിയില്ല.
സര്‍ക്കുലര്‍ തീരുമാനവും സെക്രട്ടറി സ്ഥാനം നല്‍കുന്നതും ബന്ധപ്പെട്ട വിഷയമായതിനാല്‍ ഒരുമിച്ചേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്റെ നിലപാട്. സാജു ജോര്‍ജിന്റെ നിയമനവുമായി ബന്ധപ്പെട്ടാണു സര്‍ക്കുലര്‍ വിവാദം പൊന്തിവന്നത്. പട്ടികവര്‍ഗ വിഭാഗമായതിനാല്‍ നേരിട്ടുള്ള നിയമനത്തിലാണ് സാജു ജോര്‍ജ് ഉന്നത പദവിയിലെത്തിയത്. ഇപ്പോള്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ കാലം സെക്രട്ടറിയായിരുന്ന വ്യക്തിയായി അദ്ദേഹം മറും. ഏകദേശം 15 വര്‍ഷത്തോളം സേവന കാലാവധി അദ്ദേഹത്തിനു ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: