ആലപ്പുഴ: കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കയര്‍ മന്ത്രിയായിരുന്ന ജി. സുധാകരന് തുടങ്ങിയ ‘കയര്‍മേള’യ്ക്കെതിരെ സിഐടിയു രംഗത്ത്. കയര്‍മേളകള്‍ കൊണ്ട് കയര്‍ത്തൊഴിലാളികള്‍ക്കും ചെറുകിട കയര്‍ ഫാക്ടറികള്‍ക്കും യാതൊരു ഫലവും ലഭിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സിഐടിയു ജനറല്‍ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തോമസ് ഐസക് എംഎല്‍എയാണ് സെന്ററിന്റെ പ്രസിഡന്റെന്നതും ശ്രദ്ധേയമാണ്. കയര്‍ മേഖലയില്‍ പുതിയ കുതിപ്പിനിടയാക്കിയ കയര്‍മേളയ്ക്ക് തുടക്കമിട്ടത് താനാണെന്ന് സുധാകരന് മേനി നടിക്കുമ്പോഴാണ് പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം മേളയെ തള്ളിപ്പറയുന്നത്. അഞ്ചാമത്തെ കയര്മേളയാണ് ഏതാനും ദിവസങ്ങള്‍ മുമ്പ് സമാപിച്ചത്.
മേള ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് 80,000 തൊഴിലാളികള്‍ക്ക് ജോലി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പകുതിയില്‍ താഴെ തൊഴിലാളികള്‍ക്ക് മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളൂവെന്ന് ആനത്തലവട്ടം ആനന്ദന് ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഭാരതത്തില്‍ നിന്നുള്ള കയര്‍ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വിഹിതം 14 ശതമാനമാണ്.
നിലവില്‍ ചകിരിയും കയറും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. കയര്‍ തൊഴിലാളികള്‍ക്കായി വിനിയോഗിക്കേണ്ട പണം വാനിറ്റിബാഗും കയര്‍ ചെരുപ്പും കളിമണ്‍ പാത്രവും പ്രദര്‍ശിപ്പിക്കുന്ന മേളയ്ക്കായി ചെലവഴിക്കുന്നത് അനൗചിത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജി. സുധാകരന് നടത്തിയ അതേ മാതൃകയില്‍ തന്നെയാണ് ഇപ്പോഴും കയര്‍മേള സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനം സുധാകരന് കൂടി എതിരായി മാറുന്നത്.
സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ കയര്‍ മേഖലയിലെ ഇടനിലക്കാരായ ഡിപ്പോക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ നടപ്പാക്കിയ ശ്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയതും കയറുത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കിയത് വിവാദമാക്കിയതും സിപിഎമ്മിലെ തന്നെ ഒരു വിഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: