പാലക്കാട്: മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ നിന്ന് തലയൂരാന്‍ മാനേജ്മെന്#് ശ്രമിക്കുന്നു. സംഭവം കോളേജ് വളപ്പില്‍ വെച്ചല്ല നടന്നതെന്നും പുറത്ത് റോഡിലായിരുന്നുവെന്നും വാദിച്ചാണ് അധികൃതര്‍ തടിതപ്പാന്‍ ശ്രമിക്കുന്നത്. സംഭവം നടന്നത് അധ്യയന സമയത്തിന് ശേഷമായതിനാല്‍ മാജേന്മെന്റിനും പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും വിവരം ലഭിച്ചത് വൈകിയാണെന്നും മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു മാസം മുമ്പ് കോളേജിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി 25 ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതിനുശേഷം അടിപിടിയൊക്കെ കാമ്പസിനു പുറത്തേക്കു മാറി. സംഭവത്തിനു രാഷ്ട്രീയമില്ലെന്നും സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നമാണിതെന്നും മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കാമ്പസിനുള്ളില്‍ നടക്കുന്ന പല കാര്യങ്ങളും പുറത്തു വെച്ചും പൊലീസ് സ്റ്റേഷനിലും ഒത്തുതീര്‍പ്പാക്കുന്ന സ്ഥിതിയുണ്ട്.
ഇപ്പോള്‍ അക്രമത്തിനിരയായ മുഹ്സിന് ഏതാനും നാള് മുമ്പ് പ്രിന്‍സിപ്പലിന് നല്കിയ പരാതി അന്വേഷിക്കുമ്പോഴേക്കും പരാതി പിന്‍വലിച്ചു. കോളേജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട് സംഭവങ്ങളുണ്ടായാല്ത്തന്നെ വിദ്യാര്‍ഥികള്‍ പുറത്തുപറയാത്ത സ്ഥിതിയാണുള്ളത്. ഇപ്പോഴത്തെ സംഭവംതന്നെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോഴാണ്് പുറത്തറിഞ്ഞത്. അതെസമയം വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും വഹിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഇടക്കാലാശ്വാസം നല്‍കിയിട്ടുണ്ടെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്. കൂടുതല്‍ ചെലവ് വഹിക്കുന്ന കാര്യം ബുധനാഴ്ച ചേരുന്ന കോളേജ് മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും.
അക്രമവുമായി രണ്ടു വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. ആറുപേരെ സസ്പെന്‍ഡ് ചെയ്തു. പുറത്താക്കപ്പെട്ടവരില്‍ രണ്ടുപേര്‍ കോളേജില്‍ രണ്ടുമാസംമുമ്പുണ്ടായ അക്രമസംഭവത്തിലെ പ്രതികളാണ്. കോളേജില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആന്റി റാഗിങ് സ്ക്വാഡിന്റെ പരിശോധന ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എംഇഎസ് ജില്ലാസെക്രട്ടറി എ ജബ്ബാറലി, കോളേജ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സെയ്തലി, സെക്രട്ടറി സി.യു. മുജീബ്, പിടിഎ സെക്രട്ടറി ഡോ. വി.എം ഉമ്മര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: