കൊച്ചി: കേരളത്തില്‍ കേബിള്‍ ടിവി വ്യവസായത്തെ തകര്‍ക്കുവാന്‍ റിലയന്‍സ് പോലെയുള്ള കുത്തക കമ്പനിക്ക് കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ കേബിള്‍ ലൈന്‍ വലിക്കുവാനുള്ള അനുമതി നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് മീഡിയ & കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് (എംസിഒഎ) മൂന്നാം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ഇതിനായി കെഎസ്ഇബി ഇറക്കിയ ഉത്തരവ് യഥാര്‍ത്ഥത്തില്‍ റിലയന്‍സിനെ സഹായിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു. വയനാട് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബില്‍ നടന്ന സംസ്ഥാന സമ്മേളനം ഐ.സി.ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംസിഒഎ സംസ്ഥാന പ്രസിഡന്റ് എം.സമദ് അദ്ധ്യക്ഷത വഹിച്ചു.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.യു.ജോര്‍ജ്ജ്, ബിജെപി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി.മധു, വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ബെന്നി ഏലിയാസ് സ്വാഗതവും എംസിഒഎ ജനറല്‍ സെക്രട്ടറി ആര്.ബി.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം എം.വി.ശ്രേയാംസ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംസിഒഎ പ്രസിഡന്റ് എം.സമദ് അദ്ധ്യക്ഷത വഹിച്ചു. എംസിഒഎ ജനറല്‍ സെക്രട്ടറി ആര്.ബി.അനില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ എ.പി.ശ്രീജിത്ത് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. എംസിഒഎ വൈസ് പ്രസിഡന്റ് ബിനു തോമസ് സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി ബിനു തോമസ് (വര്‍ക്കിംഗ് പ്രസിഡന്റ്), ആര്.ബി.അനില്‍ കുമാര്‍ (പ്രസിഡന്റ്), സാജന് മലയില്‍ (വൈസ് പ്രസിഡന്റ്), എം.സമദ്(ജനറല്‍ സെക്രട്ടറി), എ.പി.ശ്രീജിത്ത് (ട്രഷറര്‍). എം.എസ്. ഓമനക്കുട്ടന് (സെക്രട്ടറി), അനില്‍ കുമാര്‍ ജി.കെ. (സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. കലാസന്ധ്യയോടെ സമ്മേളനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: