ബങ്കളൂരു: ഹിന്ദു ഐക്യവും ക്ഷേമവും സുരക്ഷയും ആരോഗ്യവും വിദ്യാഭ്യാസവും മാന്യതയും സര്വര്ക്കിടയിലും സാധ്യമാക്കുകയാണ് വിശ്വഹിന്ദു പരിഷത്തിന്റെ വീക്ഷണം 2020 ലക്ഷ്യമിടുന്നതെന്ന് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചു. ബങ്കളൂരുവില്‍ നടന്ന വിഎച്ച്പി മഹാ സമ്മേളനോത്സവത്തില് പങ്കെടുക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വീഡിയോ പ്രസംഗം നടത്തുകയായിരുന്നു തൊഗാഡിയ.
ഹൈന്ദവ ഐക്യം മുന്‍ നിര്‍ത്തി, ഓരോ ഹിന്ദുവും പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരുകുടുംബത്തില്നിന്നുള്ളയംഗത്തിനെ കുടുംബ സുഹൃത്താക്കും. ഇവര്‍ സംയുക്തമായി ആഘോഷങ്ങള്‍ നടത്തും.
ഒന്നിച്ചുണ്ണും, ഏതാവശ്യങ്ങള്‍ക്കും ഒന്നിച്ചു നില്ക്കും. ഇതിനു പുറമേ പൊതു സമൂഹത്തിനുപയോഗിക്കാന് പൊതു കിണര്‍, ഒരേ ശ്മശാനം, എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനാവകാശം എന്നിവ ലഭ്യമാക്കാന്‍ നിലകൊള്ളും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് തൊഗാഡിയ വിവരിച്ചു.
ഹിന്ദു ക്ഷേമപദ്ധതി അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: എല്ലാ ഹിന്ദുക്കള്‍ക്കും ഭക്ഷണം ഉറപ്പാക്കണം. ഇതിനായി ദിവസവും ഓരോ ഹിന്ദുവും ഒരുപിടി അരി ദരിദ്രര്‍ക്കു നല്‍കാനായി മാറ്റിവെക്കണം. ക്ഷേമം കൈവരാന്‍ വിദ്യാഭ്യാസം വേണം.
ഓരോ ഹിന്ദുവും ദിവസം ഒരു രൂപ മുതല്‍ 100 രൂപവരെ വിദ്യാഭ്യാസ സഹായം അര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കു നല്കാന് മാറ്റിവെക്കണം. സമ്പന്നര്‍ പത്തു വനവാസി കുട്ടികളെ വീതം വിദ്യാഭ്യാസം നല്കാന് ദത്തെടുക്കണം. ഓരോ ഹിന്ദു വ്യവസായിയും കച്ചവടക്കാരനും തന്റെ സ്ഥാപനത്തില്‍ 10 ഹിന്ദുക്കള്‍ക്കു ജോലി നല്കുമെന്നു നിശ്ചയിക്കണം, തൊഗാഡിയ പറഞ്ഞു.
ആരോഗ്യ മേഖലയിലെ ഹിന്ദു സംരക്ഷണത്തിനായി, ഓരോ ഡോക്ടര്‍മാരും സൗജന്യമായി ഒരു ദരിദ്രനെയെങ്കിലും പരിശോധിച്ച് മരുന്നുകൊടുക്കണം. വിഎച്ച്പിയുടെ ആരോഗ്യ പദ്ധതിയില്‍ ഇതിനകം 20,000 ഡോക്ടര്‍മാര്‍ പങ്കാളികളായി. രക്തദാനത്തിന് ബ്ലഡ്4ഇന്ത്യ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാന്‍ ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നു പറഞ്ഞ അദ്ദേഹം സ്വയം സുരക്ഷയ്ക്ക് സ്ത്രീകള്‍ക്കായുള്ള വിഎച്ച്പിയുടെ പരിശീലന പദ്ധതികള്‍ നടത്തിവരുന്നുണ്ടെന്നും വിശദീകരിച്ചു.
ഹിന്ദു മാന്യതയും അഭിമാനവും സംരക്ഷിക്കാന്‍ 370-ാം വകുപ്പ്, രാമക്ഷേത്ര നിര്‍മ്മാണം, ഗോഹതല്പ നിരോധനം, ഏക സിവില്‍ നിയമം തുടങ്ങിയവ നടപ്പാക്കാന്‍ വിഎച്ച്പി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും തൊഗാഡിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: