തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പുതിയ പരാതി. ഇതേ ആവശ്യമുന്നയിച്ച് ലോകായുക്തയെ സമീപിച്ച ജോയ് കൈതാരം തന്നെയാണ് വിജിലന്‍സിനെയും സമീപിച്ചത്.
വിജിലന്‍സ് എഡിജിപിയുടെ പുതിയ റിപ്പോര്‍ട്ട് ലോകായുക്ത തളളിയ സാഹചര്യത്തിലാണ് പുതിയ പരാതി. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി.
എന്നാല്‍ ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലും മറ്റും തുടര്‍നടപടികള്‍ എടുക്കാന്‍ അധികാരവും ഉത്തരവാദിത്വവുമുളള ഉദ്യോഗസ്ഥര്‍ക്കു നിയമതടസമില്ലെന്ന് ലോകായുക്ത നിയമത്തിലെ 9(7) ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ലോകായുക്തയുടെ പരിഗണനയിലിരിക്കുന്നതായി വിജിലന്‍സ് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് പരിഗണിച്ച് കഴിഞ്ഞതായി ലോകായുക്ത തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, മുന്‍ ചീഫ് സെക്രട്ടറി, ജല അതോറിറ്റി എംഡി എന്നിവരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വീണ്ടും വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ജോയ് കൈതാരത്തിന്റെ പരാതിയില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ വിജിലന്‍സിന് കഴിയില്ല. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നീണ്ട അവധിയിലാണ്. അദ്ദേഹത്തിനു പകരം ചുമതല മറ്റാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. എഡിജിപിക്ക് വേണം പകരം ചുമതല നല്‍കേണ്ടത്. എന്നാല്‍ പാറ്റൂര്‍, ബാര്‍ കോഴ കേസുകളില്‍ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള എഡിജിപിക്ക് ചുമതല നല്കാന് സര്‍ക്കാരിന് താല്പര്യമില്ല. ഇതുവരെ പകരക്കാരനെ കണ്ടെത്തിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: