കോഴിക്കോട്: തൂണേരി അക്രമത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിലെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധം. മുസ്ലിംലീഗ്- തീവ്രവാദ സംഘടനകളുടെ അക്രമത്തില്‍ കൊല്ലപ്പെട്ട പടയങ്കണ്ടി ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കാനും അക്രമത്തില്‍ കൊള്ളയടിക്കപ്പെട്ട വീടുകള്‍ക്ക് കോടികളുടെ നഷ്ടപരിഹാരം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റു സംഘടനകളുടെ നേതൃത്വത്തില്‍ നഷ്ടപരിഹാരം നല്കാന് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ കണക്കെടുത്ത് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
നാദാപുരം മേഖലയില്‍ സമാധാനപരമായ ജനജീവിതം തകര്‍ത്തുകൊണ്ട് അരുംകൊല നടത്തുന്ന സിപിഎം-മുസ്ലിംലീഗ് നേതൃത്വങ്ങള്‍ അണിയറയില്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ പ്രഖ്യാപിക്കുക മാത്രമാണ് മുഖ്യമന്ത്രിചെയ്തിരിക്കുന്നതെന്നാണ് ആരോപണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ നാദാപുരത്ത് ഇതാദ്യമല്ല നടക്കുന്നത്. ഈയടുത്ത് കൊല്ലപ്പെട്ട മുന്നുയുവാക്കളുടെ കുടുംബത്തിന് യാതൊരുവിധസഹായവും നല്‍കാതെയാണ് ഇപ്പോള്‍ തൂണേരി അക്രമത്തില്‍ കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
2001 ജൂണ്‍ 2 ന് കല്ലാച്ചിയില്‍ പട്ടാപ്പകല്‍ എന്‍ഡിഎഫ് സംഘം കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് തെരുവമ്പറത്ത് ഈന്തുള്ളതില്‍ ബിനു, 2012 ഫെബ്രുവരി 13 ന് സിപിഎം അക്രമി സംഘം വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മുമ്പില്‍ വെച്ച് വെട്ടിക്കൊന്ന ബിഎംഎസ് നേതാവ് പയ്യോളിയിലെ സിടി മനോജ് കുമാര്‍, 2013 ഡിസംബര്‍ 19 ന് പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണയില്‍ പങ്കെടുക്കവെ ഡിവൈഎഫ്ഐ- സിപിഎം സംഘം എറിഞ്ഞുകൊന്ന തെയ്യം കലാകാരന് വെള്ളൊലിപ്പില്‍ അനൂപ് എന്നിവര്‍ക്ക് സര്‍ക്കാര്‍ വകയാതൊരു സഹായവും നല്കാന് സര്‍ക്കാരിന് തോന്നിയിട്ടില്ല. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന മനോജ് ഭാര്യ, രണ്ട് മക്കള്‍, വൃദ്ധയായ മാതാവ് എന്നിവരുടെ ഏക ആശ്രയമായിരുന്നു.
പശ്ചിമഘട്ടംസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ നടത്തുന്നതിനിടെ എറിഞ്ഞുകൊല്ലപ്പെട്ട തെയ്യം കലാകാരന് അനൂപായിരുന്നു കുടുംബത്തിന്റെ ആശ്രയം. ജീപ്പില്‍ ക്ലീനറായി ജോലി ചെയ്യുമ്പോഴാണ് യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന കുറ്റമാരോപിച്ച് എന്‍ഡിഎഫ് സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഈന്തുള്ളതില്‍ ബിനുവിനെ കൊലചെയ്തത്. ബലാത്സംഗആരോപണം വ്യാജമായിരുന്നുവെന്ന് യുവതിതന്നെ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. മൂന്ന് സംഭവങ്ങളിലും എന്തെങ്കിലും പ്രകോപനപരമായ അന്തരീക്ഷം നിലനില്ക്കുമ്പോഴല്ല കൊലപാതകം ഉണ്ടായത്.
രാഷ്ട്രീയവിരോധം വെച്ച് അക്രമിസംഘം ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതോടനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ വീടുതകര്ക്കപ്പെട്ടവര്ക്കും യാതൊരുസഹായവും സര്‍ക്കാര്‍ നല്‍കിയില്ല.
മുസ്ലിം-ലീഗ് നേതൃത്വത്തില്‍ തയ്യാറാക്കിയ അജണ്ടക്കനുസരിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത്. സൈ്വരജീവിതം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇരുവിഭാഗത്തിലെയും കേസുകള്‍ ഒത്തുതീര്‍ക്കാനുള്ള തുടക്കമാണ് നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ മനോഭാവം ആത്മാര്‍ത്ഥമാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.പയ്യോളി മനോജ്വധം, നിട്ടൂര്‍ അനൂപ് കൊലപാതകം എന്നിവയില്‍ കുറ്റവാളികള്‍ക്കനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കേസുകള്‍ വിചാരണപോലും തുടങ്ങിയിട്ടില്ല. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ഇപ്പോള്‍ ഒരുകൊലപാതകവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ എത്രത്തോളം അധ:പ്പതിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട മറ്റുള്ളവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നതോടെ മുഖ്യമന്ത്രിയും യുഡിഫ്- എല്‍ഡിഎഫ് നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: